എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് രണ്ടാനമ്മ പോലീസിന് മൊഴി നല്‍കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. Stepmother kills six-year-old girl in Kothamangalam
സംഭവ സമയം കുട്ടിയുടെ പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നു. കുഞ്ഞിന്റെ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും പോലീസ് പറയുന്നു.
ഇന്ന് (ഡിസംബര്‍ 19 വ്യാഴം) രാവിലെയാണ് ഉറങ്ങാന്‍ കിടന്ന ആറുവയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എണീക്കാനായി വിളിച്ചപ്പോൾ കുഞ്ഞിന് ബോധമില്ലായിരുന്നുവെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നുമാണ് കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പക്ഷെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് മനസിലാക്കിയ പോലീസ് അച്ഛനെയും രണ്ടാനമ്മയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് രണ്ടാനമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞിനെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പഞ്ചായത്തുമെമ്പറിനെയും പോലീസിനെയും വിവരമറിയിച്ചത്. കോതമംഗലം പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ അറിവാകും.