കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് വഴി അരക്കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി(49)നെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.(online share trading scam; One person was arrested)
കറുകുറ്റി സ്വദേശിയുമായി വാട്സാപ് വഴി ചാറ്റ് ചെയ്താണ് ഇവർ പരിചിതരായത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ഘട്ടം കഴിയുന്തോറും നിക്ഷേപവും ലാഭവും വർധിക്കുമെന്ന ഓഫറിൽ വീണ കറുകുറ്റി സ്വദേശിയ്ക്ക് തുടക്കത്തിൽ നിക്ഷേപിച്ചിരുന്ന ചെറിയ തുകയുടെ കൃത്യമായ ലാഭവിഹിതം ലഭിച്ചിരുന്നു.
വിശ്വാസം വർധിച്ചതോടെ കൂടുതൽ തുക നിക്ഷേപിച്ചു. എന്നാൽ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടത്. ഇതോടെയാണ് തട്ടിപ്പുമനസ്സിലാകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. 56,50,000 രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ 4 കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.