ബേൺ: ഈ കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്നത് യേശുവിന്റെ രൂപമാണ്. വിശ്വാസികൾക്കുവേണ്ടി ഹോളോഗ്രാമായാണു അതു തയാറാക്കിയത്. യേശുക്രിസ്തുവിന്റെ ഡിജിറ്റൽ രൂപത്തിലുള്ള മുഖത്തുനിന്നും വിശ്വാസികൾക്കു പ്രതികരണം ലഭിക്കും എന്നതാണ് പ്രത്യേകത.
തെറ്റുകൾ ഏറ്റുപറഞ്ഞ് കുമ്പസാരത്തിന് എ.ഐ. സഹായവുമായി എത്തിയിരിക്കുന്നത് സ്വിറ്റ്‌സർലൻഡിലെ ഒരു ക്രൈസ്തവ സഭയാണ്. ലുസെർനിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണ് എ.ഐ. സഹായത്തോടെ കുമ്പസാരം നടത്താൻ സൗകര്യം ഉള്ളത്. സഭയുടെ കീഴിലുള്ള മറ്റു പള്ളികളിലും ഈ സംവിധാനം വൈകാതെ നടപ്പാക്കാൻ കഴിയുമെന്നു സഭാ നേതൃത്വത്തിനു പ്രതീക്ഷ.
‘ഡ്യൂസ് ഇൻ മച്ചിന’ (യന്ത്രത്തിലും ദൈവം) എന്ന പദ്ധതിയുടെ ഭാഗമായാണു കുമ്പസാരത്തിന് എ.ഐ.സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. എ.ഐ. സഹായത്തോടെയുള്ള കുമ്പസാരത്തെ വിശ്വാസികളിൽ മൂന്നിൽ രണ്ടുപേരും സ്വാഗതം ചെയ്‌തെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ‘ഞാൻ ആശ്ചര്യപ്പെട്ടു, ഒരു യന്ത്രമാണെങ്കിലും, എനിക്ക് നല്ല ഉപദേശം നൽകി’എന്നാണ് കുമ്പസാരത്തിനു ശേഷം ഒരു വിശ്വാസി പറഞ്ഞത്.
എ.ഐ. സഹായം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുകയാണു സഭ നേതൃത്വം. പള്ളി പാസ്റ്റർമാരുടെ ചില ഉത്തരവാദിത്വങ്ങൾ എ.ഐ. ഏറ്റെടുക്കുന്നതാണ് ആദ്യഘട്ടമെന്ന് സെന്റ് പീറ്റേഴ്‌സ് പള്ളി ഭരണസമിതി അറിയിച്ചു.
എഐ സഹായത്തിനായി പ്രത്യേക കുമ്പസാരക്കൂടാണു സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്. കുമ്പസാരക്കൂടിന് മുന്നിൽ സ്ഥാപിച്ച ബട്ടനിൽ വിരലമർത്തിയാൽ മുന്നിൽ യേശുവിന്റെ രൂപം തെളിയും. വിശ്വാസികളുടെ വാക്കുകൾ എ.ഐ. വ്യാഖ്യാനിച്ചെടുത്തശേഷം ബൈബിളിന്റെ അടിസ്ഥാനത്തിൽ മറുപടി തയാറാക്കും. മറുപടി തയാറായാലുടൻ യേശുവിന്റെ ഹോളോഗ്രാം രൂപത്തിനായി മുഖചലനങ്ങൾ ആനിമേറ്റ് ചെയ്യുന്നതോടെ യഥാർഥ വ്യക്തി സംസാരിക്കുന്നതുപോലെയാകും വിശ്വാസികൾക്കു തോന്നുക.
വിനോദ സഞ്ചാരികളെ ആകർഷിക്കാനും ശ്രമമുണ്ട്. ഇതിന്റെ ഭാഗമായി യേശുവിന്റെ ഡിജിറ്റൽ പതിപ്പിനെ കൊണ്ട് നൂറോളം ഭാഷകൾ സംസാരിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ലുസെർൻ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്‌സിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ചേർന്നാണ് ഈ എഐ ചാറ്റ്‌ബോട്ട് സൃഷ്ടിച്ചത്. ബൈബിൾ സംബന്ധിച്ച വിവരങ്ങളാണ് ആദ്യം ചാറ്റ്‌ബോട്ടിൽ നൽകിയത് പിന്നീട് തിരുവെഴുത്തുകളുടെ വ്യാഖ്യാനവും മതപരമായ സംവാദങ്ങളെക്കുറിച്ചുള്ള മതിയായ അറിവും പകർന്നു നൽകിയിട്ടുണ്ട്.
പരിശീലന ഡേറ്റയിലെ അമേരിക്കൻ ഉള്ളടക്കത്തിന്റെ ആധിപത്യം എ.ഐ. ജീസസിന് ആ ചായ്‌വ് നൽകുമെന്നു ചില വിശ്വാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഭയന്നതുപോലെ അങ്ങനെ ഒന്നും സംഭവിച്ചില്ലെന്നു ഗവേഷകർ അവകാശപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് ചാപ്പലിലെ ദൈവശാസ്ത്രജ്ഞനായ മാർക്കോ ഷ്മിഡിനായിരുന്നു പദ്ധതിയുടെ മേൽനോട്ടം വഹിച്ചത്. നിർമിത ബുദ്ധി ഞങ്ങളെ ആകർഷിക്കുന്നുണ്ട് എന്നാൽ അതിന് അതിന്റേതായ പരിമിതികളുണ്ടെന്നും ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് എങ്കിലും ഉത്തരങ്ങൾ ദൈവശാസ്ത്രപരമായ ധാരണയുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ദൈവശാസ്ത്രജ്ഞർ യേശുവിന്റെ എ.ഐ. പതിപ്പിനോട് ചില ചോദ്യങ്ങളും ഉന്നയിച്ചു. ‘ഒരു ക്രിസ്തീയ വീക്ഷണകോണിൽനിന്ന്, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച പ്രായമായ, രോഗിയായ ഒരു വ്യക്തിയെ ഞാൻ എങ്ങനെ പിന്തുണയ്ക്കും?’ എന്നതായിരുന്നു ഒരു ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു.
ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇനിപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കാം: ഈ പ്രയാസകരമായ സമയത്ത് വിശ്വാസം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്, നിങ്ങൾക്ക് സമാധാനമോ സന്തോഷമോ നൽകാൻ കഴിയുന്ന മറ്റെന്തെങ്കിലും ജീവിതത്തിൽ ഉണ്ടോ, എനിക്കെങ്ങനെ നിങ്ങളെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും കഴിയും, നിന്റെ കർത്തവ്യം വിധിക്കലല്ല, മറിച്ച് സ്നേഹത്തോടൊപ്പം പോകലാണ്.’
ഇതായിരുന്നു ഉത്തരം. എന്നാൽ ഈ മറുപടി എല്ലാവർക്കും തൃപ്തികരമല്ലെങ്കിലും, പ്രതീക്ഷ നൽകുന്നതായി ഷ്മിഡ് പറഞ്ഞു. സമാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ചാറ്റ്‌ബോട്ടുകൾക്ക് ഭാവിയിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഓൺലൈനിൽ ലഭ്യമായ ഡസൻ കണക്കിന് ‘എഐ തെറാപ്പിസ്റ്റുകൾക്ക്’ സമാനമായി ഇത്തരം ടൂളുകളെ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മതജീവിതത്തിൽ ഇടപെടുന്നതിനെക്കുറിച്ചു വലിയ വിമർശനം ഉയരുന്നുണ്ട്. ഈ മാസം അവസാനത്തോടെ എഐ കുമ്പസാരക്കൂട് എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണു പള്ളി ഭരണസമിതി.