കോഴിക്കോട്: ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരെ കൊണ്ടുവന്ന വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ ഉച്ചയ്ക്കുശേഷം കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
ഇതിനിടെ കോൺഗ്രസ് വിമതരും കോൺഗ്രസ് പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘർഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ വെച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പരസ്പരം കസരേകൾ എടുത്താണ് തല്ലിയത്.
സംഘർഷത്തിനിടെ പൊലീസ് നോക്കുകുത്തിയാകുന്ന അവസ്ഥയാണുണ്ടായത്. സ്ഥലത്തുള്ള പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസിനായിട്ടില്ല. വോട്ടർമാരുമായി എത്തിയ വാഹനങ്ങളും സംഘർഷത്തിനിടെ ആക്രമിച്ചു. വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്.
സ്ഥലത്ത് എംകെ രാഘവൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ നേർക്കുനേർ തുടരുകയാണ്.
ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി.
ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സഹകരണ വകുപ്പിൻറെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപിച്ചു. അതേസമയം, വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നൽകുന്നതാണ് സിപിഎമ്മിന്റെ ആരോപണം.