രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിലായി. ഇതോടെ സംസ്ഥാനത്തുടനീളമുള്ള 108 ആംബുൻസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ്.
ഈ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായെത്തുകയും ചെയ്തു.
രണ്ട് മാസമായിട്ടും ശമ്പളം കിട്ടാതായതോടെയാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ എത്തിയത്.
108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ കമ്പനിക്കാണ്. പല കാര്യങ്ങൾ പറഞ്ഞ് കമ്പനി ശമ്പളം മുടക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറഞ്ഞു. 90 കോടി രൂപയിലേറെ സർക്കാർ കുടിശികയുണ്ടെന്ന് പറഞ്ഞാണ് കമ്പനി ശമ്പളം മുടക്കുന്നതെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
നവംബർ മാസം ഒന്നാം തിയതി ഒക്ടോബർ മാസത്തെ ശമ്പളത്തിൻ്റെ പകുതി നൽകാമെന്നും ബാക്കി ശമ്പള കാര്യം പിന്നീട് അറിയിക്കാമെന്നുമാണ് കമ്പനിയുടെ നിലപാട്. സംസ്ഥാനത്താകെ 325, 108 ആംബുലൻസുകളാണുള്ളത്. 1400 ഓളം ജീവനക്കാരും ഉണ്ട്. സംസ്ഥാനത്തുടനീളം 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. പലരും ഇപ്പോൾ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്.
English summary : Salaries have not been received for two months ; ambulance employees have started an indefinite strike