ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു. ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.(A missile fired by the Houthis hit Israel for the first time)
മിസൈൽ ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 6:35 ന് അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് മാറി.
പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരിയ വ്യക്തമാക്കി.
ഇന്റർസെപ്റ്റർ ഉപയോഗിച്ച് മിസൈൽ തകർത്തെന്നും എന്നാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടില്ലെന്നും ഒരു ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.