വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം (സൺഫിലിം) പതിപ്പിക്കുന്നതിനെതിരേ കർശനമായി നടപടി സ്വീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. Cooling Film (Sunfilm) in Vehicles
സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് വാഹനത്തിന്റെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകളോ കർട്ടണുകളോ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു നിയമം.
എന്നാൽ, നിരത്തുകളിൽ ഓടിയിരുന്ന കാറുകളിൽ കൂളിങ്ങ് ഫിലിമുകൾ ഉപയോഗിച്ചിരുന്നു. ഭരണതലത്തിലുള്ളവരുടെ ഔദ്യോഗിക വാഹനത്തിലും സൺഫിലിമുകൾ ഒട്ടിച്ച വാർത്തകൾ പുറത്തു വന്നിരുന്നു.
സാധാരണക്കാരുടെ വാഹനങ്ങളിലാണ് സൺഫിലിം ശ്രദ്ധയിൽപ്പെടുന്നതെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിയമലംഘനത്തിനുള്ള പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുകയും ഇത് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്യും.
എന്നാൽ, ആസമയത്ത് ഈ നിയമത്തിന് പുല്ലുവില കൽപ്പിച്ച് കൂളിങ്ങും കർട്ടണുമായി നിരത്തുകളിൽ ഇറങ്ങിയിരുന്ന മന്ത്രിമാർ എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ കാറുകൾ ഈ നിയമലംഘനം നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
അന്നൊക്കെ സാധാരണയായി കൂളിങ്ങ് സ്റ്റിക്കറിന് പിഴ ലഭിക്കുന്ന സാധാരണക്കാർ ചോദിക്കുന്ന ചോദ്യമുണ്ട്, പ്രമാണിമാരുടെ വണ്ടിയിൽ കൂളിങ്ങ് ഒട്ടിക്കുന്നത് എം.വി.ഡി. കാണുന്നില്ലേയെന്ന്.
ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ മുക്കിലും മൂലയിലും പരിശോധന നടത്തി. പിടികൂടുന്ന വാഹനങ്ങൾക്ക് 1250 രൂപ ഫൈൻ ഈടാക്കി. ഒരു ദിവസം ആയിരത്തോളം വാഹനങ്ങളാണ് പിടികൂടിയിരുന്നത്.
പിന്നീട് ഈ പരിശോധന വൻ വിവാദമായതോടെ നിർത്തുകയായിരുന്നു. മുലയൂട്ടുന്ന അമ്മമാരാണ് ഈ നിയമം കൊണ്ട് ബുദ്ധിമുട്ടിയവരിൽ മുൻപന്തിയിലുള്ളത്.
ആയിരങ്ങൾ മുടക്കി കൂളിംഗ് ഫിലിം ഒട്ടിച്ചത് നശിപ്പിച്ച് കളയുന്നത് കയ്യും കെട്ടി നോക്കി നിൽക്കേണ്ടി വന്ന വാഹന ഉടമകളും ഏറെയാണ്. ഇതിനൊക്കെ ആര് സമാധാനം പറയും?
എന്തായാലുംകാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകൾ പതിപ്പിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഹൈക്കോടതി.
അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
കൂളിംഗ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, കൂളിംഗ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിംഗ് ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാണിച്ച് മോട്ടർ വാഹന വകുപ്പ് നോട്ടീസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.
വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ളാസിനുപകരം സേഫ്റ്റിഗ്ലേസിംഗ് കൂടി ഉപയോഗിക്കാൻ 2021 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വന്ന കേന്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് അനുവദിക്കുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾവശങ്ങളിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിംഗിന്റെ നിർവചനത്തിൽ ഉൾപ്പെടും.
എന്നാൽ ഇവയ്ക്ക് മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ചട്ടങ്ങൾ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.
ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ വിലക്കുണ്ടെന്ന് എതിർഭാഗം ചൂണ്ടിക്കാണിച്ചെങ്കിലും നിലവിലുള്ള വിധികൾ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്‌റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. സേഫ്റ്റി ഗ്ലേസിംഗ് വാഹനങ്ങളിൽ ഘടിപ്പിക്കാൻ വാഹന നിർമാതാവിനു മാത്രമാണ് അനുവാദമുള്ളത് എന്ന വാദവും കോടതി തള്ളി.
കൊടുംചൂടിനെ പ്രതിരോധിക്കാൻ കാറുകളുടെ ഗ്ലാസുകളിൽ ചെറിയ തോതിലെങ്കിലും ഫിലിം ഒട്ടിക്കാൻ സാധാരണക്കാർ പലരും നിർബന്ധിതരായിരുന്നു. പ്രായോഗികത ഒട്ടും നോക്കാത്ത ഉദ്യോഗസ്ഥരിൽ ചിലർക്കാകട്ടെ വഴിനീളെ കാത്തുനിന്ന് ഇത് ഇളക്കിക്കുന്നത് ഹരമായിരുന്നു.
അതേസമയം ഫിലിം ഒട്ടിച്ചും കർട്ടനിട്ടും, സ്വകാര്യതയും കൂളിങും ഉറപ്പുവരുത്തി പായുന്ന പ്രമാണിമാർക്കും നേതാക്കന്മാർക്കും സല്യൂട്ടടിച്ച് ഇവരെല്ലാം വണങ്ങിനിന്നു. ഈ ഇരട്ടനീതി അവസാനിപ്പിക്കുന്നു എന്നത് കൂടിയാണ് ജസ്റ്റിസ് നഗരേഷിൻ്റെ വിധിയുടെ പ്രസക്തി