ദൈവത്തിനു മുമ്പിൽ നിന്നും നാം എത്രയധികം ഒളിച്ചോടാൻ ശ്രമിച്ചാലും ഒരുനാൾ ദൈവത്തിന്റെ സ്നേഹം നമ്മെ തേടിയെത്തും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇസ്താംബൂളിൽ നിന്നുള്ള ഈ യുവതിയുടെ കഥ.Became an Atheist from Islam; But a single incident made her a Christian
ഇസ്ലാം മതത്തിൽ നിന്നും നിരീശ്വര വാദത്തിലേക്കും പിന്നീട് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്കും പോയെങ്കിലും ഒടുവിൽ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്ന തുർക്കി സ്വദേശിനിയുടെ സംഭവകഥയാണിത്. സിഎൻഎയുടെ അറബി ഭാഷ വാർത്ത പങ്കാളിയായ ‘എസിഐ മെന’യാണ് ബെൽകിസിന്റെ ജീവിത സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്.
തുർക്കിയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ആയിരുന്നു ബൽക്കീസിന്റെ ജനനം. രണ്ട് ആൺകുട്ടികൾക്ക് ശേഷമുള്ള ആദ്യത്തെ മകളായി 61 വർഷം മുൻപ് അവൾ ഭൂമിയിൽ ജന്മം കൊണ്ടു.
കുട്ടിക്കാലത്ത് തന്നെ ഭൗതികവാദവുമായി സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചു തുടങ്ങിയ അവൾ പതിനഞ്ചാമത്തെ വയസ്സിൽ തന്നെ നിരീശ്വരവാദിയായി മാറി. ദൈവത്തെയും ദൈവചിന്തകളെയും തള്ളിപ്പറഞ്ഞ അവൾ ഒരു നിരീശ്വരവാദിയായി ജീവിതം ആരംഭിച്ചു.
പഠനത്തിൽ മിടുക്കിയായിരുന്ന ബിൽകിസ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ധാരാളം പുസ്തകം വായിക്കുമായിരുന്ന ബിൽകിസ് അതിനിടെയാണ് പ്രമുഖ ടർക്കിഷ് എഴുത്തുകാരനായ ടുറാൻ ദുർസന്റെ ‘ ഇതാണ് മതം’ എന്ന പുസ്തകം വായിക്കാൻ ഇടയായത്.
അത് അവളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഇസ്ലാമിനെ നിരന്തരം വിമർശിച്ച് എഴുതിയതിന്റെ പേരിൽ കൊല്ലപ്പെട്ട വ്യക്തിയായിരുന്നു ടുറാൻ. പുസ്തകത്തിലെ ഓരോ വാക്കുകളും അവളെ പ്രചോദിപ്പിച്ചു. അങ്ങിനെ അവൾ ഖുർആൻ വായന ആരംഭിച്ചു.
തുർക്കി ഭാഷയിലുള്ള ഖുർആൻ ആണ് അവൾ വാങ്ങിയത്. ഖുർആൻ വായനക്കൊപ്പം തന്നെ തന്റെ പലവിധത്തിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി അവൾ ബൈബിൾ വായനയും ആരംഭിച്ചു.
ജീവിതം അങ്ങനെ മുന്നോട്ടു പോകുന്നതിനിടയാണ് ബിൽകിസ് ഒരു ചലച്ചിത്രം കാണാൻ ഇടയാകുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള യേശുവിന്റെ ജീവചരിത്രത്തെ സംബന്ധിച്ചതായിരുന്നു സിനിമ.
ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാ കേന്ദ്രത്തിൽ പ്രദർശിപ്പിച്ച സിനിമ അവളുടെ പല മുൻധാരണകളെയും തിരുത്തിക്കുറിച്ചു. യേശുവിന്റെ സ്നേഹം അവളെ വല്ലാതെ ആകർഷിച്ചു.
അന്ന് ആദ്യമായി ബിൽക്കിസ് തന്റെ സ്വന്തം പാപം കണ്ടു. ദൈവത്തിന്റെ മുൻപാകെ എളിമപ്പെട്ട് അവൾ തന്റെ കുറവുകളെ കണ്ടു. യേശുക്രിസ്തുവിന്റെ ശത്രുക്കളെ സ്നേഹിക്കുവാൻ എന്ന വാക്കുകൾ അവരുടെ ഹൃദയത്തെ വല്ലാതെ ആകർഷിച്ചു. അത് പിന്നീട് അവളുടെ ജീവിതത്തിന് വഴികാട്ടിയായി.
“കർത്താവേ എന്റെ ജീവിതത്തിലേക്ക് കടന്നുവരണമേ ഞാൻ എന്റെ ജീവിതം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നത് പോലെ ഞാൻ ജീവിക്കാൻ ഇടയാകട്ടെ “.. പ്രാർത്ഥനയോടെ അവൾ തന്റെ വിശ്വാസജീവിതം ആരംഭിച്ചു.
എല്ലാ ഞായറാഴ്ചയും അവൾ പ്രൊട്ടസ്റ്റന്റ് ആരാധനാലയത്തിൽ പ്രാർത്ഥനയ്ക്ക് എത്തും. ബൈബിൾ വായനയും പ്രാർത്ഥന കൂട്ടായ്മകളിൽ പങ്കെടുക്കുന്നതും അവൾ മുടക്കാതെ പാലിച്ചു പോന്നു.
കത്തോലിക്കാ സഭയിലെപോലെ വിശുദ്ധ കുർബാന ഇല്ലെങ്കിലും അതിന്റെ അനുകരണം എന്നോണം അപ്പം മുറിക്കൽ എന്ന ചടങ്ങ് ആ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിൽ ഉണ്ടായിരുന്നു. 2005 ലാണ് ആ സംഭവം ഉണ്ടായത്.
ആരാധനയ്ക്കിടെ ദേവാലയത്തിൽ വച്ച് ഒരു ചെറുപ്പക്കാരൻ അപ്പമെടുത്ത് കൈപ്പത്തിയിൽ വച്ച് ഞെക്കുന്നത് അവൾ കണ്ടു. അവൾക്ക് അത് അംഗീകരിക്കാൻ ആയില്ല. കർത്താവിന്റെ ശരീരത്തിന് മുറിവേറ്റതായാണ് അവൾക്ക് അനുഭവപ്പെട്ടത്. യുവാവിനോട് അവൾ ഇക്കാര്യത്തെപ്പറ്റി സംസാരിച്ചു.
ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നതിനിടെ, ഇത് യഥാർത്ഥത്തിൽ കർത്താവിന്റെ ശരീരമല്ലെന്നും തങ്ങൾ ഇത് സ്മരണയ്ക്കായി ചെയ്യുന്നതാണെന്നും എന്നാൽ ഇത് ക്രിസ്തുവിന്റെ ശരീരമാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു എന്നും യുവാവ് പറഞ്ഞു. അത് അവൾക്ക് മറ്റൊരു അറിവായിരുന്നു.
യുവാവിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു. അതോടെ കത്തോലിക്കാ സഭയെക്കുറിച്ച് അവൾ പഠിക്കാൻ ആരംഭിച്ചു. വലിയ മാറ്റങ്ങളാണ് ബിൽക്കിസിന്റെ ജീവിതത്തിൽ പിന്നീട് ഉണ്ടായത്. കത്തോലിക്കാ സഭയെകുറിച്ചുള്ള പഠനത്തിലൂടെ വലിയ സത്യങ്ങളാണ് അവൾ മനസ്സിലാക്കിയത്.
“ഞാൻ ദൈവത്തെ തിരഞ്ഞെടുക്കുകയല്ല ദൈവം എന്നെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്” എന്നാണ് അവൾ ഇതിനെ പറ്റി പറയുന്നത്. ദീർഘമായ തയ്യാറെടുപ്പുകൾക്കും പ്രാർത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം 2011 ഏപ്രിൽ 25ന് ബിൽകിസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.