ചെറുതോണി: ബസ് സ്റ്റാൻഡിൽ പരുക്കേറ്റ് രക്തംവാർന്ന് ആരും തിരിഞ്ഞുനോക്കാതെ കിടന്നയാൾക്ക് രക്ഷകരായത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ.Two school students came to the rescue of a person who was left bleeding and injured at the bus stand
ചേലച്ചുവട് ബസ് സ്റ്റാൻഡിൽ തലയ്ക്ക് പരുക്കേറ്റ് കിടന്ന യുവാവിനാണ് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും രക്ഷകരായത്.
ആരും തിരിഞ്ഞുപോലും നോക്കാതെ ചെളിവെള്ളത്തിൽ വീണുകിടന്ന യുവാവിനെ രണ്ട് വിദ്യാർത്ഥികളും ചേർന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. തലയ്ക്കു പരുക്കേറ്റു ചോര വാർന്ന് ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ കിടക്കുകയായിരുന്നു യുവാവ്. ആരും തിരിഞ്ഞുനോക്കിയില്ല.
അഡോണും ജിൻസും സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്ഐ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമാണെന്നും മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് കുട്ടികൾ തന്നെ പരുക്കേറ്റ യുവാവുമായി ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു തിരിച്ചു.
ആംബുലൻസ് ഡ്രൈവറുടെ ഫോൺ വാങ്ങി കുട്ടികൾ സ്വന്തം വീടുകളിൽ വിവരം അറിയിക്കുകയും ചെയ്തു. മെഡിക്കൽ കോളജിലെത്തിച്ച ശേഷം യുവാവിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കാനും ഇവർ തയാറായി.
ആശുപത്രിയിൽ കൂട്ടുനിൽക്കാൻ ആളില്ലാതെ വന്നതോടെ കുട്ടികൾക്ക് ഉടനെ തിരിച്ചു പോകാനും കഴിഞ്ഞില്ല. ഇടുക്കി പൊലീസ് എത്തി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേൽപിച്ച ശേഷം രാത്രിയിലാണ് കുട്ടികൾക്കു വീടുകളിലേക്ക് മടങ്ങിപ്പോകാനായത്.
തൃശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവായിരുന്നു അപകടത്തിൽപെട്ടത്. ബസ് സ്റ്റാൻഡിനു സമീപമുള്ള ചെളിയിൽ തെന്നി വീണായിരുന്നു അപകടം. ഇന്നലെ ആശുപത്രിയിൽ നിന്ന് ജിസ്മോൻ നാട്ടിലേക്കു മടങ്ങി. ചേലച്ചുവട് പേയ്ക്കൽ സന്തോഷിന്റെ മകനാണ് അഡോൺ. വിച്ചാട്ട് സജിയുടെ മകനാണ് ജിൻസ്.