തിരുവനന്തപുരം: സിഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി. നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ.സീമയുടെ ഭർത്താവിന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കാലാവധി നീട്ടി നൽകുന്നത്. ഇതോടെ പദവിയിൽ മൂന്നാം ഊഴമാണ് ജയരാജിന് ലഭിക്കുന്നത്.CDIT Director G. Jayaraj has been extended again
ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. സിഡിറ്റിൽ രജിസ്ട്രാർ ആയിരുന്നു ജയരാജ്. വിരമിച്ച ശേഷവും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. രജിസ്ട്രാർ പോസ്റ്റിൽ ഇരുന്ന് ഡയരക്ടർ പോസ്റ്റിന്റെ യോഗ്യതകൾ അദ്ദേഹം തന്നെയാണ് മാറ്റിയെഴുതിയത്. ഇത് വിവാദമായിരുന്നു.
ഡയറക്ടറുടെ യോഗ്യതകൾ മാറ്റിയതോടെയാണ് ജയരാജിന് ഡയറക്ടർ ആയി നിയമനം ലഭിച്ചത്. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജയരാജന്റെ ശബ്ദസന്ദേശം വെളിയിൽ വന്നതും വിവാദമായിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ ആണെങ്കിൽ ഡയറക്ടർ ആയി തന്നെ തന്നെ നിയമിക്കും എന്ന് പറയുന്ന ശബ്ദരേഖയാണ് പ്രചരിച്ചത്. ജയരാജനെതിരെയുള്ള ഹർജി ചില നിയമപ്രശ്നങ്ങൾ കാരണം തള്ളിപ്പോയതാണ് തിരിച്ചു വരാൻ അവസരം നൽകിയത്.