ആർത്തവ അവധിക്കായി പുതിയ നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇതു വിപരീത ഗുണം ചെയ്യുമെന്നും കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു. (The Supreme Court rejected the plea seeking a new policy for menstrual leave)
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
‘‘എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും.
സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ല’’ – ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.