വാഷിങ്ടൻ: ഭൂമിക്ക് ഉള്ളിലും ഒരു ചൊവ്വാഗ്രഹം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഭവം അവിശ്വസനീയമായതിനാൽ തന്നെ നാസ അല്പം രഹസ്യമാക്കി വെച്ചിരുന്ന കാര്യമാണിത്. ചൊവ്വയിൽ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയുമോ എന്നുള്ള പരീക്ഷണത്തിനായി ചൊവ്വാഗ്രഹത്തിലെ അതേ പരിതസ്ഥിതി ഒരുക്കിക്കൊണ്ടാണ് നാസ ഭൂമിയിലെ ഈ ചൊവ്വ നിർമ്മിച്ചത്.Mars inside the Earth
നാസയിലെ ഏതാനും ശാസ്ത്രജ്ഞരും ഗവേഷകരും കഴിഞ്ഞ ഒരു വർഷമായി ഈ ചൊവ്വാഗ്രഹത്തിൽ ആയിരുന്നു താമസിച്ചിരുന്നത് എന്നാണ് നാസ ഇപ്പോൾ അറിയിക്കുന്നത്. കെല്ലി ഹാസ്റ്റൺ, അൻക സെലേറിയു, റോസ് ബ്രോക്ക്‌വെൽ, നേഥൻ ജോൺസ് എന്നീ ഗവേഷകരാണ് ഒരു വർഷത്തിലേറെ നീണ്ട കൃത്രിമ അന്യഗ്രഹ വാസം അവസാനിപ്പിച്ച് പുറത്തെത്തിയത്. ടെക്സസിലെ ഹൂസ്റ്റണിലായിരുന്നു നാസ ചൊവ്വയുടെ അന്തരീക്ഷവും മണ്ണും കൃത്രിമമായി സൃഷ്ടിച്ചത്. മാർസ് ഡ്യൂൺ ആൽഫ എന്ന ത്രീഡി പ്രിന്റഡ് വീടിനുള്ളിലായിരുന്നു ഭൂമിയിലല്ലാതെ ഈ നാലുപേരും കഴിഞ്ഞത്.
ജിമ്മും കൃഷിയിടവും ചൊവ്വാനടത്തത്തിനുള്ള ചുവന്നമണ്ണും എല്ലാം മാർസ് ഡ്യൂൺ ആൽഫ എന്ന ത്രീഡി പ്രിന്റഡ് വീടിനുള്ളിൽ ഒരുക്കിയിരുന്നു. 1700 ചതുരശ്രയടി വലുപ്പത്തിലെ കെട്ടിടത്തിൽ 378 ദിവസമാണ് ഇവർ കഴിഞ്ഞത്. ഭൂമിയിൽതന്നെയെങ്കിലും കുടുംബാംഗങ്ങളെ കാണാതെയും പരിമിത വിഭവങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ അന്തരീക്ഷത്തിൽ പച്ചക്കറി കൃഷി ചെയ്തും ഉൾപ്പെടെയുള്ള അതിജീവന പരീക്ഷണങ്ങളാണ് ഇവർ നടത്തിയത്. നിങ്ങളോടെല്ലാവരോടും ഹലോ പറയാൻ പറ്റുന്നത് തന്നെ എത്ര സുന്ദരം എന്നായിരുന്നു കൃത്രിമ ചൊവ്വയിൽ നിന്നും പുറത്തെത്തിയ കെല്ലിയുടെ ആദ്യ പ്രതികരണം.
2015–2016 കാലത്ത് ഇത്തരമൊരു ‘കൃത്രിമച്ചൊവ്വ’ പരീക്ഷണം ഹവായിയിൽ നടത്തിയിരുന്നെങ്കിലും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കായിരുന്നില്ല നടത്തിപ്പു ചുമതല. ഇപ്പോൾ ഹൂസ്റ്റണിൽ പൂർത്തിയായത് ‘ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്സ്പ്ലൊറേഷൻ അനലോഗ്’ എന്നു പേരിട്ടിരിക്കുന്ന നാസ ദൗത്യ പരമ്പരയിലെ ഒന്നാമത്തേതാണ്. 2030കളുടെ അവസാനം ചൊവ്വയിൽ മനുഷ്യരെയെത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പരിപാടികളാണിത്.