ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് നാല് വയസ്സുകാരി കാൽവഴുതി 25 അടി താഴ്ചയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. (Four-year-old girl falls 20 feet from Anganwadi building at Idukki, severely injured)
പള്ളിവാസൻ പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിൽ പ്രവർത്തിക്കുന്ന കല്ലാർ വട്ടയാർ അങ്കവാടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കോലേനിപ്പറമ്പിൽ ആന്റപ്പന്റെ മകൾ ജെറീനയ്ക്കാണ് പരിക്കേറ്റത്. അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്.
താഴത്തെ നിലയിൽ കുട്ടികൾക്ക് ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾനിലയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണ് മെറീന ഇരുപതടിയോളം താഴ്ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്ക് വീണത്.
അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കുട്ടികൾ ഭക്ഷണം കഴിക്കുന്നതു താഴത്തെ നിലയിലാണ്. ഇവിടെയായിരുന്ന അങ്കണവാടി 2018ലെ പ്രളയത്തിൽ വെള്ളം കയറിയതിനാൽ മുകളിലത്തെ നിലയിലേക്കു മാറ്റുകയായിരുന്നു.
Read Also: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരുന്ന 13 കാരി മരിച്ചു