കൊച്ചി: ജർമനിയിൽ നടന്ന രാജ്യാന്തര കൾനറി ഒളിമ്പ്കസിൽ മലയാളി വിദ്യാർഥിനിക്ക് ഗോൾഡ് മെഡൽ ലഭിച്ചു. എറണാകുളം സ്വദേശിനിയും ചെന്നൈസ് അമൃത ഇന്റർനാഷണൽ കോളേജ് വിദ്യാർഥിനിയുമായ ശ്രേയ അനീഷിനാണ് സ്വർണ മെഡൽ ലഭിച്ചത്. യുഎഇ യിൽ നടന്ന ദി എമിറേറ്റ്സ് സലൂൺ കൾനെയ്‌ർ മത്സരത്തിൽ എറണാകുളം സ്വദേശിനിയും ചെന്നൈസ് അമൃതയിൽ വിദ്യാർത്ഥിനിയുമായ അമൃത പി സദൻ സ്വർണമെഡൽ നേടി. A Malayali student received a gold medal in the International Culinary Olympics held in Germany
മെഡൽ ജേതാക്കൾക്ക് കൊച്ചിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. കെ നാരായണ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. യുഎഇ യിൽ നടന്ന ദി എമിറേറ്റ്സ് സലൂൺ കൾനെയ്‌ർ, മലേഷ്യ ബാറ്റിൽ ഓഫ് ദി ഷെഫ്‌സ് എന്നീ മത്സരങ്ങളിലും ഇരുവരും സ്വർണമെഡൽ നേടിയിരുന്നു. കൊച്ചിയിൽ നടന്ന സ്വീകരണ ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ബാബു ആൻറണി, അഷ്‌കർ സൗദാൻ, ഹന്ന റെജി കോശി, പദ്‌മരാജ് രതീഷ്, ഗൗരി നന്ദ, ചലച്ചിത്ര സംവിധായകൻ ടിഎസ് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ഇന്റർനാഷണൽ കൾനറി ആർട്ട് എക്‌സിബിഷൻ (ഐ കെ എ )ഒളിമ്പിക്സിന്റെ 124 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് സ്വർണമെഡൽ നേട്ടം ലഭിക്കുന്നത്. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ മത്സരിച്ച ഈ വർഷത്തെ രാജ്യാന്തര മത്സരങ്ങളിൽ മൂന്ന് സ്വർണം, ആറ് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ പത്ത് മെഡലുകളാണ് ചെന്നൈസ് അമൃത സ്വന്തമാക്കിയത്. ലൈവ് കാർവിങ്ങിൽ ശ്രേയ അനീഷ് ഗോൾഡ്, സിൽവർ മെഡലുകളും ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ ഡിസ്പ്ളേ കാർവിംഗിൽ സിൽവർ മെഡലും നേടി.
ഒളിമ്പിക്സിന് പിന്നാലെ കഴിഞ്ഞമാസം ഷാർജയിൽ നടന്ന എക്സ്പോ കൾനെയ്‌ർഇരുപത്തിയേഴാമത് എഡിഷനിലും ചെന്നൈ അമൃത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 911 ഷെഫുമാരുമായി മത്സരിച്ചാണ് ഇവർ സുവർണ നേട്ടം കൊയ്തത്. വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റിസ് സംഘടിപ്പിക്കുന്ന ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ കൾനറി മത്സരമാണിത്. വേൾഡ് ഷെഫ്‌സ് സംഘടിപ്പിച്ച മലേഷ്യ ബാറ്റിൽ ഓഫ് ദി ഷെഫ്‌സ് -2024 മത്സരത്തിലും ശ്രേയ അനീഷ് വെങ്കല മെഡൽ നേടി. 65 കാറ്റഗറിയിലായി 1200 പ്രാദേശിക, രാജ്യാന്തര ഷെഫുമാരോട് മത്സരിച്ചാണ് ശ്രേയ നേട്ടം കരസ്‌ഥമാക്കിയത്.
രാജ്യാന്തര പ്രൊഫഷണലുകളോട് മത്സരിച്ച് മികച്ച വിജയം നേടിയ മലയാളി വിദ്യാർഥിനികളെ ആദരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജസ്റ്റിസ്.കെ. നാരായണക്കുറുപ്പ് പറഞ്ഞു. അസാമാന്യ പ്രതിഭകളാണ് ഇരുവരുമെന്നും വ്യക്തിഗതമായ കഴിവുകൾക്കൊപ്പം ചെന്നൈസ് അമൃതയുടെ അക്കാദമിക് മികവ് കൂടിയാണ് നേട്ടങ്ങൾക്ക് കരുത്തായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും അസാധാരണമായ വൈദഗ്ധ്യവുമാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചതെന്ന് ചെന്നൈസ് അമൃത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസ് ചെയർമാൻ ആർ. ഭൂമിനാഥൻ പറഞ്ഞു. ഹോട്ടൽ വിദ്യാഭ്യാസത്തിലും ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിലും ചെന്നൈസ് അമൃത ഇനിയും ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് അക്കാദമിക് ഡയറക്ടർ ലിയോ പ്രശാന്ത്, ചെന്നൈ ക്യാംപസ് പ്രിൻസിപ്പാൾ സ്വാമിനാഥൻ, ഡീൻ ഡോ.ടി. മിൽട്ടൺ, യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് മേധാവി ഭാനുമതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.