വൈദ്യുതി കട്ട് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒടുവിൽ അന്നമ്മ മനസ്സു തുറന്ന് ചിരിച്ചു. ഇനി ഇഴജന്തുക്കളെ പേടിക്കാതെ സ്വസ്ഥമായി കൊച്ചു മകനൊപ്പം അന്തിയുറങ്ങാം.21 ദിവസം അന്നമ്മയെ വട്ടം കറക്കിയ കെഎസ്ഇബി ഒടുവിൽ മുട്ടുമടക്കി. (Finally KSEB bowed down; Electricity restored after 21 days in one-room house)
ഒറ്റ മുറി വീട്ടിൽ കഴിയുന്ന വൃദ്ധയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് നൽകി ഇരുട്ടിലാക്കിയ കെഎസ്ഇബി 21 ദിവസത്തിനു ശേഷം കണക്ഷൻ പുനസ്ഥാപിച്ചു നൽകി. ഒറ്റമുറി വീടിനു ലഭിച്ച ഭീമമായ കറന്‍റ് ബില്ല് അടക്കാതെ വന്നതിനെ തുടർന്നാണ് അന്നമ്മയുടെ വീട്ടിലെ കറന്‍റ് കണക്ഷൻ വിച്ഛേദിച്ചത്.
പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിനാണ് 49713 രൂപയുടെ കറന്‍റ് ബില്ല് അന്നമ്മക്ക് കിട്ടിയത്. സംഭവം വാർത്തയായതോടെ വൈദ്യുതി മന്ത്രി ഇടപെട്ടു. മൂന്ന് ബൾബുകളും വല്ലപ്പോഴും മാത്രം ഓൺ ചെയ്യുന്ന ഫ്രിഡ്ജും ടിവിയുമുള്ള വീടിനാണ് ഈ ഭീമമായ തുക ബിൽ വന്നത്.
പരിശോധനയിൽ മീറ്റർ റീഡിംഗ് യഥാസമയം രേഖപ്പെടുത്താത്തതാണ് കൂടിയ ബില്ല് വരാൻ കാരണമെന്ന് കണ്ടെത്തി. എന്നിട്ടും ഉപയോഗിച്ചതായി മീറ്ററിൽ രേഖപ്പെടുത്തിയതിനാൽ തുക അൻപത് ഗഡുക്കളായി അടക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ വാശി. പറ്റില്ലെന്ന് അന്നമ്മയും.
കെഎസ്ഇബിയുടെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതിനൽകിയതോടെ ഇതിൻറെ വിധി വന്നതിന് ശേഷം ബാക്കി തുക അടച്ചാൻ മതിയെന്ന ന്യായം പറഞ്ഞു kseb ഒടുവിൽ കണക്ഷൻ പുനഃസ്ഥാപിച്ചു നൽകി. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടന്ന് കൂലിപ്പണിയെടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി.