കൊച്ചി: ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്തു തിരികെ നൽകുന്നത് വ്യാജ മൊബൈൽ ഫോണുകൾ. Fraud after ordering latest model iPhone on Amazon
പുതിയ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ .തിരുമാറാടി മണ്ണത്തൂർ തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് ആണ് കൂത്താട്ടുകുളം പോലീസിൻ്റെ പിടിയിലായത്.
ആമസോൺ മുഖേന വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്യും. പിന്നീട് ആ ഫോണുകൾ നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഡെലിവറി ബോയ്സിന്റെ കൈയിൽനിന്ന് വാങ്ങും. അതിനു ശേഷം ഫോൺ കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്തു വീണ്ടും പുതിയത് വാങ്ങുകയാണ് പതിവ്. എന്നാൽ തിരികെ നൽകുന്നത് വിലകുറഞ്ഞ വ്യാജ മൊബൈൽ ഫോണുകളാണെന്നാണ് പരാതി.
ഓരോ ഇടപാടുകളിൽ നിന്നും പ്രതിക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ തന്നെ ഇയാൾ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പോലീസ് സാഹസികമായി ഇയാളെ പിന്തുടർന്നുവെങ്കിലും രക്ഷപെട്ട് മണ്ണത്തൂർ ഭാഗത്ത് എത്തി. മണ്ണത്തൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ഇയാളെ തിരഞ്ഞുപിടിച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് സമാന തരത്തിലുള്ള കേസ്സുകൾപിറവം വാഴക്കുളം കോതമംഗലം പോലിസ് സ്റ്റേഷനിലും നിലവിലുണ്ട്. ഓൺലൈൻ വഴി തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. ഇയാൾക്ക് മുൻപ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എളമക്കര പോലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിന്റെ കേസുകൾ ഉണ്ട്.
കൂടാതെ മണർകാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നിഷാദ് മോന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസന്റ് ജോസഫ്, എ.എസ്.ഐ മനോജ് കെ വി, സി പി ഒ മാരായ രജീഷ്, മനോജ്, ബിബിൻ സുരേന്ദ്രൻ, അബ്ദുൽ റസാക്ക് ,ശ്രീദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.