കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ. കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. വിരമിക്കൽ, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവർമാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഡ്രൈവർമാരുടെ എണ്ണത്തിൽ പ്രതിസന്ധി ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവർ കം കണ്ടക്ടർമാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരിൽനിന്ന് ഒരുവിഭാഗത്തെ കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകളിലേക്ക് നിയോഗിക്കാനാണ് പരിപാടി.
എന്നാൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ ഭൂരിപക്ഷംപേരും സന്നദ്ധരല്ല. നേരത്തേ വിരമിച്ചവരിൽനിന്ന് അറുപതിൽത്താഴെ പ്രായമുള്ളവരെയും പരിഗണിച്ചെങ്കിലും ആരുമെത്തിയില്ല. പഴയ എം-പാനൽഡ് ഡ്രൈവർമാരുടെ പട്ടികയിൽനിന്ന് താത്പര്യമുള്ളവരെ ‘ബദലി’ഡ്രൈവർമാരെ തിരഞ്ഞെടുക്കാമെന്നും നിർദേശമുണ്ടായിരുന്നു. ഇതും കാര്യമായി വിജയിക്കാത്തതിനാലാണ് സ്വിഫ്റ്റിൽനിന്ന് ഡ്രൈവർമാരെ കൊണ്ടുവരേണ്ടിവരുന്നത്. ഡ്രൈവർ ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്. മേയിൽ 274 ഡ്രൈവർമാർ കെ.എസ്.ആർ.ടി.സി.യിൽനിന്ന് വിരമിച്ചു. ബ്രെത്തലൈസറിൽ പിടിവീണ് 150-ലേറെ ഡ്രൈവർമാർ സസ്‌പെൻഷനിലാണ്. അടുത്തകാലത്ത് നടത്തിയ സ്ഥലംമാറ്റം, നേരത്തേതന്നെ ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർ ക്ഷാമത്തിനു കാരണമായി.
ഇവരെ മാറ്റുന്നതുമൂലം സ്വിഫ്റ്റിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ, അത്യാവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകളിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്ഥിരം കണ്ടക്ടർമാരെ നിയോഗിക്കുമെന്നാണ് വിവരം. വിരമിക്കുന്ന ഡ്രൈവർമാരിൽ, തുടരാൻ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളിൽത്തന്നെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നു.