കൊല്ലം: ആരാരും ഏറ്റെടുക്കാനില്ലാതെ അഞ്ചു മാസത്തോളം ആശുപത്രി മോർച്ചറിയിൽ കിടന്ന അജ്ഞാത മൃതദേഹത്തിന് അന്ത്യകർമം ചെയ്ത് നഴ്‌സിങ് ഓഫീസർ. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്‌സിങ് ഓഫീസറായ പടിഞ്ഞാറേ കല്ലട കോതപുരം ആവണി നിലയത്തിൽ സുരഭി മോഹനാണ് അജ്ഞാത മൃതദേഹത്തിന് അന്ത്യകർമം നിർവഹിച്ച് മാതൃകയായത്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കന്റെ മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെവന്നതോടെ അഞ്ചുമാസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. മൃതദേഹം കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായ വിവരം പോലീസ് അറിയിച്ചു. തുടർന്നു സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സുരഭി തന്നെയാണ് അന്ത്യകർമങ്ങൾ നടത്താൻ മുന്നിട്ടിറങ്ങി. മോർച്ചറിയിൽ ജോലി ചെയ്യുന്ന സന്തോഷ്, ഫോട്ടോഗ്രാഫർ ക്രിസ്റ്റി, നഴ്‌സിങ് അസിസ്റ്റന്റ് സുനിൽ കാർലോസ് എന്നിവർ സുരഭിക്കൊപ്പം ചേർന്നു. കൊല്ലം ജുമാ മസ്ജിദിൽനിന്നു മതപണ്ഡിതരെ വരുത്തി.മൃതദേഹം കുളിപ്പിച്ച് അന്ത്യ കർമങ്ങളെല്ലാം ചെയ്ത് മെഡിക്കൽ കോളജിന് വിട്ടുകൊടുത്തു. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനാണ് സുരഭിയുടെ ഭർത്താവ്. മക്കൾ: നൃത്താധ്യാപികയായ ആവണി മോഹൻ, കൊല്ലം ജില്ലാ ആശുപത്രിയിലെ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ അൽക്ക മോഹൻ.
പിതാവിന് പക്ഷാഘാതം വന്ന് ഐ.സി.യുവിൽ ചികിത്സയിലിരിക്കവെയാണ് സുരഭി ആദ്യമായി ഇയാളെ കാണുന്നത്. സലിം എന്ന് പേരു പറഞ്ഞതല്ലാതെ വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും പറഞ്ഞിരുന്നില്ല. അന്ന് സലീമിന് ശ്വാസം മുട്ടലുണ്ടായിരുന്നു. ഭക്ഷണം നൽകാൻ പോലും ആരുമില്ലാതെ കിടക്കുന്നതു കണ്ടാണു സുരഭി ഇദ്ദേഹത്തെ പരിചരിച്ചത്. പിതാവിനെ നോക്കുന്നതിനൊപ്പം സലീമിനും ഭക്ഷണം നൽകി. കാണുമ്പോഴേ ഇഷ്ടം തോന്നുന്ന പ്രകൃതമായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ വ്യക്തിത്വവും ഇഷ്ടമായി. പിന്നീട് ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴും സുരഭി കാണാൻ ചെല്ലുമായിരുന്നു. ഒരു ദിവസം കാണാൻ ചെന്നപ്പോൾ തന്റെ കൺമുന്നിലാണ് അദ്ദേഹം മരിച്ചതെന്നു സുരഭി പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ ഏറ്റെടുക്കാൻ ആരുമെത്തിയില്ലെങ്കിൽ തന്നെ അറിയിക്കണമെന്ന് സുരഭി പോലീസ് സർജനോട് പറഞ്ഞിരുന്നു. അഞ്ച് മാസം കഴിഞ്ഞിട്ടും ആരും അനേ്വഷിച്ചെത്തിയില്ല.
Read Also: ഇന്ത്യൻ മെട്രോ റെയിൽ ചരിത്രത്തിൽ ആദ്യം; കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇനി ഗൂഗിൾ വാലറ്റിലും