തിരുവനന്തപുരം: ഭൂമിതരംമാറ്റത്തിൽ വമ്പൻ ക്രമക്കേടുകളെന്ന പരാതിയെതുടർന്ന് വിജിലൻസിന്റെ ‘ഓപ്പറേഷൻ കൺവെർഷൻ’ റെയ്ഡുകളിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്. 700 അപേക്ഷകളിൽ നൽകിയിരുന്നത് ഒരു സ്വകാര്യ ഏജൻസിയുടെ മൊബൈൽ നമ്പറാണെന്നാണ് നിർണായക കണ്ടെത്തൽ. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരം മാറ്റത്തിന് ഏജൻറുമാരായി പ്രവർത്തിക്കുന്നതായി വിജിലൻസ് കണ്ടെത്തി. ചില സ്വകാര്യ വ്യക്തികളും ഏജൻസികളും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തുവിൻറെ ഉടമകളെ കണ്ടെത്തി അവരുമായി ധാരണയിലേർപ്പെട്ട ശേഷം ആർഡിഒ ഓഫീസുകളിൽ വസ്തു തരംമാറ്റത്തിന് അപേക്ഷ സമർപ്പിക്കുന്നു. ഇത്തരം അപേക്ഷകളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
പാലക്കാട്-166, തൃശൂർ-154, ചെങ്ങന്നൂർ-93, നെടുമങ്ങാട്-86, മൂവാറ്റുപുഴ-66, പുനലൂർ-44, ഫോർട്ട് കൊച്ചി-21, പെരിന്തൽമണ്ണ-19, കോട്ടയം-14, ഒറ്റപ്പാലം-13 എന്നിങ്ങനെയാണ് ഒരേ മൊബൈൽ നമ്പറുള്ള അപേക്ഷകളുടെ എണ്ണം. ആർ.ഡി.ഓഫീസുകളിൽ നിന്ന് കൃഷി ഓഫീസുകളിലേക്ക് അപേക്ഷയെത്തുമ്പോൾ കൃഷിവകുപ്പുദ്യോഗസ്ഥരെയും ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെയും സ്വാധീനിച്ചാണ് ഇത്തരക്കാർ തരംമാറ്റം സുഗമമാക്കുന്നത്. 2017ന് ശേഷം ആധാരംചെയ്ത വസ്തുക്കൾ വരെ സ്വാധീനം ചെലുത്തി തരംമാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇടുക്കിയിൽ രണ്ടേക്കർ ഭൂമി തുച്ഛമായ ഭൂമിയാക്കി തരംമാറ്റി.
കോട്ടയത്തും പെരിന്തൽമണ്ണയിലും മോണിട്ടറിംഗ് സമിതിയുടെ ശുപാർശ മറികടന്നായിരുന്നു തരംമാറ്റം. മാനന്തവാടിയിൽ ഉടമ അറിയാതെ ഭൂമിതരംമാറ്റത്തിന് അപേക്ഷിച്ചതായും കണ്ടെത്തി. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഭൂമി ഡേറ്റാബാങ്കിൽ നിന്നൊഴിവാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യക്തികളും സ്ഥാപനങ്ങളും പരസ്യം നൽകിയാണ് ഇതിന് കളമൊരുക്കുന്നത്. 10 മുതൽ 50സെന്റ് വരെ തരംമാറ്റാൻ 3 ലക്ഷം രൂപ വരെയാണ് ഫീസ്. വിരമിച്ച റവന്യൂഉദ്യോഗസ്ഥരും ഏജന്റുമാരാണ്.
50 സെന്റ് തരംമാറ്റാൻ 10 ശതമാനം ജലസംഭരണത്തിന് മാറ്റണമെന്ന വ്യവസ്ഥ പാലിക്കാറില്ല. തിരുവന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂർ, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാല, ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഈ തട്ടിപ്പ്. സംസ്ഥാനത്ത് ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതും 2008ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി ഇനം മാറ്റി നൽകുന്നതിനു ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർ ദിവസങ്ങളിൽ സ്ഥല പരിശോധനയും വിജിലൻസ് നടത്തും.
Read Also:പണ്ടേ ദുർബല പോരെങ്കിൽ ഗർഭിണി; യാത്രക്കാരില്ലാത്ത കണ്ണൂർ വിമാനത്താവളത്തിന് പ്രതിസന്ധിയായി ആകാശ സമരം