തൊടുപുഴ: തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നും കനത്തമഴ. ഇന്നലെ വൈകിട്ടുണ്ടായ വേനൽമഴയിലും തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും കനത്ത നാശം വിതച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശക്തമായ കാറ്റോടെയാണ് മഴ എത്തിയത്. കിഴക്കൻ മേഖലയിൽ നിന്ന് ആഞ്ഞ് വീശിയ കാറ്റ് ഏതാണ് അരമണിക്കൂറോളം തുടർന്നു. ഇന്നും സമാനമായ സാഹചര്യമാണ്. ഇന്നലെ 10ലധികം സ്ഥലങ്ങളിൽ ഗതാഗത തടസ്സവുമുണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങൾ കടുപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീണും നാശമുണ്ടായത്. വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റിൽ നശിച്ചിട്ടുണ്ട്.
നടയത്തിന് സമീപം മരം വീണ് കാറിന് തകരാറിലായി. വെങ്ങല്ലൂർ ബൈപ്പാസ്, തൊണ്ടിക്കുഴ, കാരിക്കോട്, കുമ്പംകല്ല്, ഇടവെട്ടി, വഴിത്തല എന്നിവിടങ്ങളിൽ മരം വീണ് ഗതാഗത തടസമുണ്ടായത്. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കല്ലൂർക്കാട് നിന്നും ഫയർഫോഴ്‌സ് സംഘവും എത്തിയിരുന്നു.
ഇന്നലെ വെങ്ങല്ലൂർ ബൈപ്പാസിൽ മരം വീണതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ മഴയെ തുടർന്ന് വെള്ളക്കെട്ടുമുണ്ടായി. മരച്ചിലകൾ ഒടിഞ്ഞ് റോഡിലേക്ക് വീണത് പലയിടത്തും ഗതാഗത തടസമുണ്ടായിരുന്നു.
തൊണ്ടിക്കുഴ- നടയം റോഡിൽ മരവെട്ടിച്ചുവടിന് സമീപം റബർമരം കടപുഴകി വീണ് വൈദ്യുതി പോസ്‌റ്റൊടിഞ്ഞു വീണു. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം മുടങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് നീക്കിയത്. റോഡിൽ വൈദ്യുതി ലൈനുകൾ കിടക്കുന്നത് വാഹനയാത്രികർക്ക് തടസമാണ്. 10ൽ അധികം മരങ്ങളാണ് തൊണ്ടിക്കുഴ മേഖലയിൽ മാത്രം ഇന്നലെ ഒടിഞ്ഞുവീണത്.