ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് കാൽ പുറത്തേക്കിട്ട് യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് ഗുരുതരപരിക്ക്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ ആണ് സംഭവം. വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ കാലുകൾക്കാണ് ഗുരുതര പരിക്കേറ്റത്. ഉല്ലാസ യാത്ര പോകുന്ന സംഘത്തിൽ ഉണ്ടായിരുന്ന നിലമ്പൂർ അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിക്ക്.
തിരുവനന്തപുരത്തേക്ക് പോകവേ വൈക്കത്തിന് സമീപം ഇന്നലെ പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കുമൂലം സീറ്റ് കിട്ടാതായതോടെ വിദ്യാർഥികൾ വാതിലിനു സമീപം ഇരിക്കുകയായിരുന്നു. കാൽ പുറത്തേക്കിട്ട് യാത്ര ചെയ്ത വിദ്യാർഥികളുടെ നിലവിളിയും ബഹളവും കേട്ട് കമ്പാർട്ട്മെന്റിലെ യാത്രക്കാരനായിരുന്ന പടപ്പുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദീൻ നോക്കിയപ്പോൾ വിദ്യാർഥികൾ കമ്പാർട്ട്മെന്റിൽ നിലത്ത് വീണു കിടക്കുന്നതായി കാണപ്പെട്ടു. കാൽപാദങ്ങളിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ ആയിരുന്നു വിദ്യാർഥികൾ. അപകടത്തിൽപ്പെട്ടത് നാട്ടുകാരാണെന്ന് മനസ്സിലാക്കിയാൽ നജ്മുദ്ദീൻ മുണ്ട് ഉപയോഗിച്ച് മുറിവുകൾ കെട്ടി. വൈക്കത്ത് ട്രെയിൻ എത്തിയപ്പോൾ ഇരുവരെയും ട്രെയിനിൽ നിന്നും ഇറക്കി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദ്യാർത്ഥികളുടെ കാലുകളിൽ മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്.