കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ വൈദ്യപരിശോധന നടത്തിയ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബിനാണ് അന്വേഷണ ചുമതല. ഐജി സേതുരാമന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഡോ. പ്രീതിക്കെതിരായ ആരോപണത്തില്‍ മെഡിക്കല്‍ കോളജ് എസിപി നടത്തിയ അന്വേഷണത്തില്‍ അതിജീവിത അതൃപ്തിയറിയിച്ചിരുന്നു. തന്റെ മൊഴി വൈദ്യപരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി.
കൂടാതെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ അനിതയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലയ്‌ക്കെടുത്തില്ല, പ്രീതിയ്ക്കനുകൂലമായ കുറ്റപത്രത്തിലില്ലാത്ത പുതിയ സാക്ഷിയെ കൊണ്ടുവന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
Read Also: കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു