കൊച്ചി: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് സത്യഭാമ വാദിച്ചെങ്കിലും കോടതി നിരാകരിച്ചു. നേരത്തെയും മുൻകൂർ ജാമ്യാപേക്ഷയുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സത്യഭാമയ്ക്ക് വേണ്ടി അഡ്വ. ബി.എ ആളൂർ ഹാജരായി.
സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും ആളൂർ വാദിച്ചു. എസ്‍സി, എസ്ടി വകുപ്പുകൾ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ആളൂർ വാദിച്ചു. തുടർന്നാണ് സർക്കാരിന്റെ വിശദീകരണം കേൾക്കാമെന്ന് കോടതി അറിയിച്ചത്. എന്നാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് ആളൂർ തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.