മാന്നാർ: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനിരയായ മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വീട്ടിലെ പൂജാമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. മാന്നാർ ഓങ്കാർ വീട്ടിൽ ശ്രീദേവിയമ്മ(71)യാണു മരിച്ചത്. ഭർത്താവ് സുകുമാരക്കുറുപ്പ് ചായയുമായി എത്തിയപ്പോഴാണു പൂജാമുറിയിലെ ഫാനിൽ കൈലി കൊണ്ട് കുരുക്കിട്ട് മരിച്ച നിലയിൽ കണ്ടത്.
സുകുമാരക്കുറുപ്പിന്റെ നിലവിളികേട്ട് റോഡിലൂടെ പോയവർ എത്തി കുരുക്ക് അറുത്ത് താഴെ ഇറക്കി. തുടർന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മാന്നാറിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗം അടക്കമുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ ശ്രീദേവിയമ്മയിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. അതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നുവെന്നു പോലീസ് പറയുന്നു. ശ്രീദേവിയമ്മയുടെ പക്കൽനിന്നും പലപ്പോഴായി ഈ സംഘം പണം കൈപ്പറ്റിയിരുന്നു.
ആദ്യം ചെറിയ തുക വാങ്ങി പറയുന്ന സമയത്ത് വാങ്ങിയ പണത്തിന്റെ പലിശയും കൃത്യമായി നൽകി വിശ്വാസം ആർജിച്ചു. പിന്നീട് ശ്രീദേവിയമ്മ മുഖേനേ പലരോടും വൻതുക വാങ്ങുകയും കൂടാതെ ശ്രീദേവിയമ്മയുടെ ആഭരണങ്ങളും മറ്റുള്ളവരുടെ ആഭരണങ്ങളും വാങ്ങി പണയംവച്ചും ഇക്കുട്ടർക്ക് നൽകുകയായിരുന്നു. എന്നാൽ പലിശയും മുതലും അടയ്ക്കാതെ വന്നപ്പോൾ തന്ന തുകകൾ തിരികെ തരണമെന്നാവശ്യപ്പെട്ടു. പ്രശ്‌നം രൂക്ഷമായതോടെ വസ്തു വിറ്റ് സാമ്പത്തിക ബാദ്ധ്യത തീർത്ത ശ്രീദേവിയമ്മ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കൾ പറയുന്നത്.
2000 മുതൽ 2010 വരെയുള്ള കാലയളവിൽ മാന്നാർ ഗ്രാമപഞ്ചായത്ത് അംഗവും 2008 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നിലവിൽ കുരട്ടിക്കാട് വായനശാല ജങ്ഷനു സമീപം ജനസേവന കേന്ദ്രം നടത്തിവരികയായിരുന്നു. മക്കൾ: ശ്രീജ ദേവി ( യു.എസ്.എ), ശ്യാം കൃഷ്ണൻ (കുവൈത്ത്), മരുമക്കൾ: മണികണ്ഠൻ ( യു.എസ്. എ),ശില്പ. സംസ്‌കാരം നാളെ 2.30നു വീട്ടുവളപ്പിൽ നടക്കും.