ആലപ്പുഴ: അനന്തുവിൻ്റെയും മേഘനയുടെയും വിവാഹമായിരുന്നു ഇന്ന്. വിവാഹം കഴിഞ്ഞ് വിരുന്നിന് പോകേണ്ട വധുവരന്മാര്‍ നേരെ പോയത് പോളിങ്ങ് ബൂത്തിലേക്ക്, അതും വിവാഹവേഷത്തിൽ. മുൻപും പല വോട്ടെടുപ്പ് ദിവസങ്ങളിലും കാണാറുള്ള കാഴ്ച ആണെങ്കിലും അതിന് എപ്പോഴും ഒരു പുതുമയുണ്ട്. ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഇത്തവണത്തെ കാഴ്ച. വോട്ടെടുപ്പ് ദിവസമായിരുന്നു എസ്.എന്‍.പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം നിശ്ചയിച്ചത്. നവദമ്പതികൾ വിവാഹശേഷം വരന്റെ വീട്ടില്‍ എത്തിയശേഷം വിവാഹ വേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിങ്ങ് ബൂത്തിലേക്കായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിങ്ങ് ബൂത്തില്‍ നല്ല തിരക്കായിരുന്നുവെങ്കിലും പോളിങ്ങ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. വേഗം അനന്തു വോട്ടുചെയ്തിതിറങ്ങി. പിന്നീട് മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിങ്ങ് ബൂത്തിലേക്ക് ഇരുവരും പോകുകയായിരുന്നു. പി.ജി.ഭദ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
