തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. 2 കോടി 77 ലക്ഷത്തി 49159 വോട്ടർമാരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് ഇന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ പോളിംഗ് 80 ശതമാനത്തിന് മേലെ എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ൽ 77.67 ശതമാനമായിരുന്നു പോളിംഗ്, വമ്പൻ പ്രചാരണത്തിൻറെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ.
