കൊച്ചി: മലയാള പത്രങ്ങളുടെ പ്രചാരത്തിൽ കുത്തനെ ഇടിവ്. മലയാളത്തിൽ ഒന്നാമതുള്ള മലയാള മനോരമയുടെ സർക്കുലേഷൻ അഞ്ചരലക്ഷം കുറഞ്ഞതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) കണക്ക്. അഞ്ചുവർഷം കൊണ്ടാണിത്രയും ഇടിവുണ്ടായത്. 2018ൽ മനോരമക്ക് പ്രതിദിനം 23.68 ലക്ഷം കോപ്പികളുണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. മാതൃഭൂമിയേക്കാൾ 10 ലക്ഷം അധികമായിരുന്നു ഇത്. പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോഴും മാതൃഭൂമിയേക്കാൾ ഏറെ മുന്നിൽ തന്നെയാണ് മലയാള മനോരമ.
എബിസിയുടെ ഇത്തവണത്തെ കണക്കനുസരിച്ച് 18,16,081 ആണ് മനോരമയുടെ സർക്കുലേഷൻ. അതായത് അഞ്ച് വർഷത്തിനിടയിൽ 5,51,919 കോപ്പികൾ കുറഞ്ഞു. ഇപ്പോഴും മാതൃഭൂമിയേക്കാൽ 80 ശതമാനത്തിൻ്റെ ലീഡ് ഉണ്ടെന്ന് മലയാള മനോരമ തന്നെ പറയുന്നു.
ദേശാഭിമാനിയുടെ സർക്കുലേഷൻ കൂടിയെന്ന അവകാശവാദവും പാർട്ടിപത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാലയളവിൽ 17,414 കോപ്പികളുടെ വർദ്ധന ഉണ്ടായെന്നാണ് എബിസിയെ ഉദ്ധരിച്ച് ദേശാഭിമാനി പറയുന്നത്. എട്ട് വർഷത്തോളമായി തുടരുന്ന ഇടത് ഭരണത്തിൻ്റെ സ്വാധീനമാണ് കാരണമെന്നും പറയുന്നു. സർവീസ് സംഘടനകളുടെയും തൊഴിലാളി യൂണിയനുകളുടെയും സമ്മർദം കാരണം കൂടുതൽ പേരെക്കൊണ്ട് പത്രം എടുപ്പിക്കാൻ കഴിയുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.
വീട്ടിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന കിംവദന്തി പത്രങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ടെന്നാണ് യാഥാർലം. പത്രവിതരണം വഴി കോവിഡ് പടരില്ലെന്ന് ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ട് പോലും അന്ന്ആളുകളുടെ ഭീതി മാറിയിരുന്നില്ല. ഇക്കാലത്ത് കുറഞ്ഞ സർക്കുലേഷൻ കോവിഡിന് ശേഷവും അതുപോലെ തന്നെ തുടന്നു. സർക്കുലേഷൻ കുറഞ്ഞതോടെ പരസ്യ വരുമാനവും കുറഞ്ഞു. കോവിഡ് പടർന്നു പിടിച്ച രണ്ട് വർഷക്കാലം 20 മുതൽ 30 ശതമാനം വരെ കോപ്പികളിൽ ഇടിവുണ്ടായി എന്നായിരുന്നു എബിസിയുടെ റിപ്പോർട്ട്.