തൃശൂർ: മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോ സ്റ്റാറ്റസ് ഇട്ട് തൃശൂരിലെ പൊലീസുകാർ. തൃശൂർ പൂരം നടത്തിപ്പിലും ചടങ്ങുകളിലും കമ്മിഷണർ അങ്കിത് അശോകന്‍റെ അനാവശ്യ ഇടപെടലുകൾ മൂലം വ്യാപക പരാതി ഉയരുന്നതിനിടെയാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിക്കുന്നത് .
യതീഷ് ചന്ദ്ര കമ്മിഷണറായിരുന്നപ്പോൾ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതും വിഡിയോയിൽ കാണാം. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമർഷമാണ് യതീഷ് ചന്ദ്രയുടെ വിഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്.
പൂര ദിവസം വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വൻ വിവാദത്തിനു കാരണമായി. പൊലീസിന്‍റെ അനാവശ്യ ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വാക്കേറ്റത്തിന് കാരണമായിരുന്നു.
Read Also: ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും