തിരുവനന്തപുരം:കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം, പാവപ്പെട്ടവര്‍ക്ക് സൗജന്യവും കുറഞ്ഞചെലവിലുമുള്ള ചികിത്സ ഉറപ്പാക്കാനുള്ള കാരുണ്യ ചികിത്സാപദ്ധതി വഴിമുട്ടുന്നു. ഏഴുമാസത്തെ ചികിത്സച്ചെലവിനത്തില്‍ 500 കോടിയിലേറെ രൂപ സര്‍ക്കാര്‍ തരാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷൻ പറയുന്നു. തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സമാത്രമേ ഏറ്റെടുക്കൂവെന്നും സംഘടന പ്രഖ്യാപിച്ചു.
സര്‍ക്കാരിനു ജനങ്ങളോടു കാരുണ്യമില്ലെങ്കിലും ആശുപത്രികള്‍ക്ക് അതുള്ളതിനാലാണ് പദ്ധതിയില്‍നിന്നു പിന്മാറാത്തത്, എന്നാൽ തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സയേ ഏറ്റെടുക്കൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. കാരുണ്യ പദ്ധതിയില്‍ ഇപ്പോള്‍ 350 സ്വകാര്യ ആശുപത്രികളുണ്ട്. നേരത്തേ 411 ആശുപത്രികള്‍ ഉണ്ടായിരുന്നുവെന്നും നിരന്തരമായി പണംമുടങ്ങിയതോടെ 60 ആശുപത്രികള്‍ പിന്‍വാങ്ങിയെന്നുമാണ് അസോസിയേഷന്റെ വാദം.
റീ-ഇംപേഴ്‌സ്‌മെന്റ് തുകയായി ഈയിടെയും 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.കുടിശ്ശിക ഉണ്ടെന്നതു വാസ്തവമാണെങ്കിലും റീ-ഇംപേഴ്‌സ്‌മെന്റ് പണം ഇടയ്ക്കിടെ അനുവദിക്കുന്നുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ ഉള്‍പ്പെടെ 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങളാണ് കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുരുതരരോഗങ്ങള്‍ക്കടക്കം പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഫലത്തില്‍ 64 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് കേരളത്തില്‍ കാരുണ്യ നടപ്പാക്കുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 20-25 കോടി രൂപ വീതവും മറ്റു പല ആശുപത്രികള്‍ക്കും ഒന്നും രണ്ടും കോടി രൂപ വീതവുമാണ് കുടിശ്ശിക. ഒക്ടോബറില്‍ അനുവദിച്ച 104 കോടി രൂപയില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കി. മാര്‍ച്ചില്‍ 100 കോടിയും പത്തുദിവസം മുമ്പ് 150 കോടി രൂപയും അനുവദിച്ചു. പക്ഷേ, എട്ടോ പത്തോ ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്കു ലഭിച്ചിട്ടുള്ളൂ. ബാക്കി തുക സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണക്കാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗിച്ചെന്നാണ് അസോസിയേഷന്റെ ആരോപണം.