തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വകാര്യബസ് സ്‌റ്റാൻ ഡുകളിൽ കേന്ദ്രീകരിച്ച് മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു പരിശോധനയുടെ ചുമതല. ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ധാക്കും. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കും. ഇതിനായി 20 എണ്ണം വാങ്ങിയിട്ടുണ്ട് 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്പെൻഷൻ. താൽകാലിക ജീവനക്കാരാണ് പിടിയിലാകുന്നെതങ്കിൽ ജോലിയിൽ നിന്നും നീക്കും. ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി തുടങ്ങി. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, ഒൻപത് സ്ഥിര മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒൻപത് ബദൽ കണ്ടക്ടർ, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.
കെ.എസ്.ആര്‍.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സി.യിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.