തിരുവനന്തപുരം: കത്തുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാണ് ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. ‘കള്ളക്കടൽ’ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല, എന്നാൽ, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാനാണിടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം.
