ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് എറണാകുളം സ്വദേശി പി കെ സിദ്ധാർഥ് രാംകുമാർ. ഇത് നാലാം തവണയാണ് സിദ്ധാർഥ് സിവിൽ സർവീസ് നേടുന്നത്. കഴിഞ്ഞ തവണ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്.
മുൻപ് പരീക്ഷ എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
സിദ്ധാർത്ഥിന് പുറമെ നിരവധി മലയാളികൾ ആദ്യ റാങ്കുകൾ നേടിയിട്ടുണ്ട്. മലയാളികളായ വിഷ്ണു ശശികുമാര്‍ 31ാം റാങ്കും അര്‍ച്ചന പിപി 40ാം റാങ്കും രമ്യ ആര്‍ 45ാം റാങ്കും കരസ്ഥമാക്കി. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.