തൊടുപുഴ കരിങ്കുന്നം ഇല്ലിച്ചാരി അമ്പലപ്പടിയിൽ ഇറങ്ങിയ അജ്ഞാത ജീവി പുലി തന്നെ എന്ന് സംശയം. ചൊവ്വാഴ്ച രാത്രിയിൽ ജനവാസ മേഖലയിലെത്തിയ പുലിയെ നാട്ടുകാർ കണ്ടു. പ്രദേശത്ത് പോലീസ് ഫോറസ്റ്റ് സംഘം എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി കരിങ്കുന്നം ഒറ്റല്ലൂർ അമ്പലപ്പടിയിലാണ് അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വാട്ടർ ടാങ്കിലെ വെള്ളം നോക്കാൻ പറമ്പിൽ ഇറങ്ങിയ മലയപ്പറമ്പിൽ സാബുവിന്റെ മകൾ അമ്മു അജ്ഞാത ജീവിയെ കണ്ടു. വീടിനു മുകളിലെ പാറപ്പുറത്ത് ജീവി നിൽക്കുന്നതായിട്ടാണ് കണ്ടത്. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പോലീസിലും ഫോറസ്റ്റിലും വിവരമറിയിച്ചു.
പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി വളർച്ച മൃഗങ്ങളെ ചത്തനിലയിലും പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഇതും പുലിയുടെ ആക്രമണം ആകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ സംബന്ധിച്ച വിശദമായ ശാസ്ത്രീയ പരിശോധനയും നടത്തി. ക്യാമറയും മറ്റും സ്ഥാപിച്ചതോടെ അടുത്തദിവസം തന്നെ അജ്ഞാത ജീവിയെ കണ്ടെത്താം എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.