പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമന (57) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ 2004 ൽ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇവർ 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ മാഹിൻ സലിം, ദിലീപ് കുമാർ, സി.പി.ഓ മാരായ പ്രിയ എം.ജി , കിരൺ കർത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.