പന്തളം: പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അർജുൻ പ്രമോദ് (30) ആണ് മരിച്ചത്.സി.പി.എം പന്തളം മുൻ ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്‍റെ മകനാണ്. അച്ഛൻകോവിൽ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിൽ ആറ്റിലാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
അർജുൻ പ്രമോദിനെ രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുമ്പ് പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് നടത്തിയ പരിശോധനയിൽ സി.പി.എം പ്രവർത്തകൻ കൂടിയായ അർജുൻ പ്രമോദ് പണയ സ്വർണം മറ്റൊരു ബാങ്കിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.
ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അർജുൻ സ്വർണം എടുത്തുകൊണ്ടുപോകുന്നത് തെളിഞ്ഞത്. തുടർന്ന് ബാങ്കിൽനിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
പാർട്ടി നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്. സ്വർണ തിരിമറി സംബന്ധിച്ച് പ്രതിപക്ഷ സമരവും പന്തളത്ത് അരങ്ങേറിയിരുന്നു.