തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം. എന്നാൽ, ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് ജില്ലാ വരണാധികാരിയുടെ താക്കീത്.
അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തോമസ് ഐസക്കിന് കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ നടപടി.