കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ. കാൽനടയായാണ് റോഷി അഗസ്റ്റിൻ മല ചവിട്ടിയത്. 1985ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് ചക്കാമ്പുഴയിലെ വീട്ടിൽ നിന്ന് ആദ്യമായി കാൽനടയായി മലയാറ്റൂർ യാത്ര ആരംഭിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറയുന്നു. നേർച്ചകളുടെ ഭാഗമായിട്ടൊന്നുമല്ല താൻ എല്ലാ വർഷവും മല ചവിട്ടുന്നതെന്നും ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണമെന്നും കേരളാ കോൺഗ്രസ് നേതാവ് പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പമാണ് റോഷി അഗസ്റ്റിൻ എല്ലാ വർഷവും മല ചവിട്ടുന്നത്.
റോഷി അഗസ്റ്റിൻറെ കുറിപ്പ്
ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിൻറെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ പ്രാർത്ഥനകളോടെ ആചരിക്കുന്ന ദിനം. ക്രിസ്തുവിൻറെ കുരിശുമരണം അനുസ്മരിച്ച് കുരിശിൻറെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിൻറെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്ര കുരിശിൻറെ വഴിയായി പുനർജനിക്കും.
പതിവ് പോലെ 38ാം വർഷവും മലയാറ്റൂരിലേക്ക് കാൽനടയായി ഇന്നലെ വൈകിട്ട് തന്നെ പുറപ്പെട്ടു. മുൻവർഷങ്ങളിലെ പോലെ സുഹൃത്തുക്കൾക്കൊപ്പം ആണ് യാത്ര. 1985 ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ചക്കാമ്പുഴയിലെ വീട്ടിൽ നിന്നാണ് ആദ്യമായി കാൽനടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടത്. കൊവിഡിൻറെ ലോക് ഡൗണിനെ തുടർന്ന് ഒരു വർഷം മാത്രമാണ് ഇത് മുടങ്ങിയത്. പീഡാനുഭവ സ്മരണകളിലാണ് കാൽനട യാത്ര അടുത്ത ഒരു വർഷത്തേക്കുള്ള ഊർജമാണ് എനിക്ക് ഈ യാത്രയിലൂടെ ലഭിക്കുന്നത്.
നേർച്ചയുടെ ഭാഗമായാണ് ചിലർ ചവിട്ടുന്നത്. എനിക്ക് അത്തരം നേർച്ചകൾ ഇല്ല. ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണം. ഇവിടെ ശാന്തിയും സമാധാനവും പുലരണം. ലോകത്ത് സന്മനസ്സുള്ളവർക്ക് സമാധാനം