തിരുവനന്തപുരം: യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുർബാന അനുഷ്ടിക്കുന്നതെന്നാണ് വിശ്വാസം.
സിറോ മലബാർ സഭാ തലവനും മേജർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും. ഓർത്തഡോക്സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കർമികത്വം വഹിക്കും.
പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകൾ നടക്കും. പെസഹ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. ശേഷം പിറ്റേദിവസമായ നാളെ യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും നടക്കും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടക്കും. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതർ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും. അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമൊക്കെ ഒത്തുചേരുകയും ചെയ്യും