തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. സിപിഐ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി. സിറ്റിങ് എംപി ശശി തരൂരാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നുണ്ട്.