ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും പൗരത്വ ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഏപ്രില്‍ എട്ട് വരെ സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ ഏപ്രില്‍ 9ന് പരിഗണിക്കും.
ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ 9ന് വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. പൗരത്വം നല്‍കിയാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാം. ഏത് നിമിഷവും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എല്ലാ ഹര്‍ജിക്കാര്‍ക്കുമായി ഒരു നോഡല്‍ അഭിഭാഷകനെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. ആവശ്യങ്ങൾ ഒരുമിച്ച് എഴുതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇത് അഞ്ച് പേജില്‍ കൂടരുതെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഏപ്രില്‍ രണ്ടിനകം ഹര്‍ജിക്കാര്‍ ആവശ്യങ്ങള്‍ എഴുതി നല്‍കണം. അസം, ത്രിപുര ഹര്‍ജികളില്‍ പ്രത്യേകം നോഡല്‍ അഭിഭാഷകനെ വയ്ക്കാമെന്നും കോടതി നിർദ്ദേശിച്ചു.
അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾക്കായി പ്രത്യേക നോഡൽ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് പുറപ്പെടുവിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. അങ്കിത് യാദവിനെയും എതിർഭാഗത്തിനായി അഡ്വ. കനു അഗർവാളിനെയുമാണ് നിയമിച്ചത്.