വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് ഉടൻ തിരുവനന്തപുരത്ത് എത്തും. ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് എത്തും. ആഭ്യന്തര വിമാനത്താവളത്തിലെത്തുന്ന ദളപതിക്ക് ഫാൻസ് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. മാർച്ച് 18 മുതൽ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. സംവിധായകൻ വെങ്കട് പ്രഭു രണ്ടാഴ്ച മുൻപ് തലസ്ഥാനത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു.
വിജയ് യുടെ സന്ദർശനത്തോടനുബന്ധിച്ച് ഫാൻസ് നഗരത്തിൽ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ആരാധക കൂട്ടായ്മയായ പ്രിയമുടൻ നൻപൻസ് വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിർമിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ വിജയ് ആരാധകരെ കാണാൻ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. 14 വർഷം മുൻപ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തിൽ വന്നിരുന്നു.
ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്‌റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭാവതാരണി ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനാലാണ് ചിത്രത്തിന്‌റെ ലൊക്കേഷൻ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റിയത്.