ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) സത്യവാങ്മൂലം സമർപ്പിച്ചു. 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയിൽ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. പാസ്‌വേഡ് പരിരക്ഷയുള്ള പി.ഡി.എഫ് ഫയലുകളിലാണ് ഡാറ്റ കൈമാറിയത്. എസ്.ബി.ഐക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.
2019 മുതൽ 2024 ഫെബ്രുവരി വരെയുള്ള ഇലക്ടറൽ ബോണ്ടുകളാണ് 22,217 എണ്ണം. 2019 ഏപ്രിൽ ഒന്നിനും 11-നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 1609 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി. 2019 ഏപ്രിൽ 12-നും, 2024 ഏപ്രിൽ 15-നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങി. ഇക്കാലയളവിൽ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ തീയതികളിൽ പണമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് പെൻഡ്രൈവിലാണ് വിവരങ്ങൾ കൈമാറിയത്. ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്ക് പാസ്‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് പെൻഡ്രൈവിലുള്ളത്.
വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാകും വിവരങ്ങൾ പരിശോധിക്കുക. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.