തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. കെഎസ്ഐഡിസിയിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്ന് എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു.
സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഐഡിസി ഹർജി നൽകിയത്.
കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയിൽ പറഞ്ഞു. കമ്പനി എന്ന് പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ് കോർപ്പറേറ്റ് മന്ത്രാലയം. മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എക്സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. സിഎംആർഎലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടയെന്ന് കേന്ദ്രം ചോദിച്ചു. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്നും എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു. വാദം പരിഗണിച്ച ഹൈക്കോടതി അന്വേഷണം തുടരാമെന്ന് അറിയിച്ചു. ഒന്നും ഒളിച്ച് വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് കോടതി പറഞ്ഞു. ഹർജി ഏപ്രിൽ അഞ്ചിലേക്ക് പരിഗണിക്കാൻ മാറ്റി.
എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എക്സാലോജിക് കമ്പനി. എക്സാലോജിക് കമ്പനിയുടെ പേരിൽ ഒരു കോടിയിലധികം രൂപ സർവീസ് ഇനത്തിൽ സിഎംആർഎലിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അവർ ഈ ഇടപാടുകൾ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും ഫണ്ട് നൽകിയതടക്കമുള്ള കാര്യങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വ്യക്തമാക്കി.
കെഎസ്ഐഡിസിക്ക് നോമിനി ഡയറക്ടർമാർ ഉള്ള സാഹചര്യത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നും സിഎംആർഎൽ കമ്പനിയിൽ 13.4 ശതമാനം പങ്കാളിത്തമുണ്ടെന്നും കേന്ദ്രം വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ സിഎംആർഎലുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ തങ്ങൾ വിശദീകരണം ചോദിച്ചിരുന്നു എന്നാണ് കെഎസ്ഐഡിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്മാക്കിയത്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലല്ലോ എന്നും ആദായ നികുതി വകുപ്പ് റെയ്ഡ്, തുടർന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡുമായി ബന്ധപ്പെട്ട കാര്യമല്ലേ അന്ന് മറുപടി തന്നത് എന്നും കോടതി ചോദിച്ചു.
മാത്രമല്ല, ഫെബ്രുവരിയിൽ കോടതി ഇക്കാര്യം ചോദിച്ചിരുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. താനായിരുന്നു കെഎസ്ഐഡിസിയുടെ സ്ഥാനത്തെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമായിരുന്നു. 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നാൽ സത്യം പുറത്തു വരാനായി അന്വേഷണം ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ഐഡിസിക്കു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥന് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് കേസ് ഏപ്രിൽ 5ലേക്ക് മാറ്റിയത്.