ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിൻറെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും സഹോദരൻറെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി.
തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെറുമൊരു മോഷണക്കേസിനു പിന്നാലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത് ജില്ലാ പൊലീസിന്റെ അന്വേഷണ മികവാണ്. മാർച്ച് രണ്ടിന് പുലർച്ചെ 4.30ന് ആണ് കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണശ്രമത്തിനിടെ നിതീഷും വിഷ്ണുവും പിടിയിലായത്. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന ഇവർ ഏതു നാട്ടുകാരാണെന്നു കൃത്യമായ നിശ്ചയം ഉണ്ടായിരുന്നില്ല. മോഷണക്കേസിൽ പിടിയിലായവരുടെ ചിത്രവും മറ്റും വാർത്തയായതോടെയാണ് ഇവരുടെ ബന്ധുക്കളിൽ ചിലർ വിവരം അന്വേഷിച്ചെത്തിയത്.
നിതീഷ് അടുത്തതോടെ കുടുംബം എല്ലാ തരത്തിലും സമൂഹത്തിൽനിന്ന് അകന്നു. ബന്ധുക്കളുമായുള്ള സ്നേഹബന്ധം ഇല്ലാതായി. വർഷങ്ങളായി ഇവർക്ക് ആരുമായും അടുപ്പമില്ല.വിജയന്റെ മകൾക്ക് വർഷങ്ങൾക്ക് മുൻപ് കൈവേദന വന്നപ്പോൾ നിതീഷിന്റെ പൂജയിലൂടെ ഇത് മാറി എന്നാണ് കുടുംബം വിശ്വസിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. വിജയന്റെ മകനും മറ്റൊരു പ്രതിയുമായ വിഷ്ണുവിന് അത്ര വലിയ വിശ്വാസം ഇല്ലായിരുന്നു. എന്നാൽ, നിതീഷിന്റെ കൂടെക്കൂടി അന്ധവിശ്വാസങ്ങളിലേക്ക്് മാറിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നിതീഷുമായുള്ള കൂട്ട് അപകടമാണെന്ന് ബന്ധുക്കളിൽ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വിജയനും കുടുംബവും അത് കാര്യമാക്കിയില്ല.
ഇതിനിടെ വിജയന്റെ മകളുമായി നിതീഷ് അടുപ്പം സ്ഥാപിച്ചു. ഇവർക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. ഈ കുഞ്ഞിനെയാണ് ദുരഭിമാനത്തിന്റെ പേരിൽ ജനിച്ച് ദിവസങ്ങൾക്കകം നിതീഷ് ശ്വാസംമുട്ടിച്ച് കൊന്നത്. വിജയന്റെ സാഗര ജങ്ഷന് സമീപമുള്ള വീട്ടിൽവെച്ചായിരുന്നു കൊലപാതകം. മൃതദേഹം ഇവിടത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് മൊഴി. വിജയനും മകൻ വിഷ്ണുവും കുഞ്ഞിനെ കൊല്ലാൻ സഹായിച്ചുവെന്നും നിതീഷിന്റെ മൊഴിയിലുണ്ട്.
പിന്നീട് ഈ വീട് വിറ്റു. ഈ പണത്തിലെ വലിയ പങ്ക്, പൂജയ്ക്കെന്ന പേരിൽ നീതീഷ് വാങ്ങിയെടുത്തു. പലയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചു. എട്ടുമാസം മുൻപാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയും നിതീഷ് ദുർമന്ത്രവാദം നടത്തി.
ഇവിടെയും അയൽവാസികളുമായി ഒരു ബന്ധവുമില്ലായിരുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിൽ കുടിവെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വിഷ്ണു പോകുമായിരുന്നു. ആ വീട്ടുകാരോടും വിഷ്ണു അധികം മിണ്ടിയിട്ടില്ല. സ്ത്രീകൾ വീടിന് പുറത്ത് വരില്ലായിരുന്നു. ആകെ ദുരൂഹത നിറഞ്ഞ ജീവിതം. ഏഴു മാസത്തോളമായി വിഷ്ണുവും നിതീഷും ഉൾപ്പെടെ ഇവിടെ വാടകയ്ക്കു താമസിക്കുകയാണെങ്കിലും മറ്റാളുകളുമായി യാതൊരുവിധ ബന്ധങ്ങളും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് അയൽവാസി ഉമ്മിക്കുന്നേൽ ജിസ് ഏബ്രഹാം പറയുന്നു. ഇന്നലെ അസ്ഥികൂടം കിട്ടിയ വീടിന്റെ 200 മീറ്റർ മാത്രം അകലെയാണ് ജിസിന്റെ വീട്. എന്നാൽ, ആ വീട്ടിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന കാര്യം നാട്ടുകാർ അറിയുന്നത് പൊലീസ് എത്തുമ്പോൾ മാത്രമാണ്.
റോഡിൽനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിലുള്ള കൽക്കെട്ടിനു പിന്നിലായാണു വീട്. വീട്ടിലേക്കു ശ്രദ്ധ കിട്ടാതിരിക്കാൻ ആക്രി സാധനങ്ങളെല്ലാം ചാക്കിൽക്കെട്ടി വീടിന്റെ പല സ്ഥലത്തായി വച്ചിട്ടുണ്ട്. അടുത്തുള്ള വീട്ടിൽനിന്നു നോക്കിയാൽപോലും മുൻഭാഗം കാണാനാവാത്ത രീതിയിലാണ്. രാത്രിയിലാണു താമസക്കാർ പുറത്തിറങ്ങിയിരുന്നത്. രാത്രിയിൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാനും മറ്റും മകൻ വിഷ്ണു ഇറങ്ങുമ്പോൾ ആരെങ്കിലും പരിചയപ്പെടാൻ ശ്രമിച്ചാലും ഫോണിൽ നോക്കിക്കൊണ്ടു പോകുകയാണ് ചെയ്തിരുന്നത്.
നിതീഷിന്റെ പിതൃസഹോദരന്റെ ആത്മഹത്യയും അന്വേഷിക്കണമെന്ന് ആവശ്യം
ഇരട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി നിതീഷിന്റെ പിതൃസഹോദരൻ ഷാജിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും ആവശ്യം. ഏതാനും വർഷം മുൻപാണ് ഷാജി തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചത്. ഈ സമയം നിതീഷും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തിൽ നാട്ടുകാർക്കും പോലീസിനും സംശയം ഉണ്ടായിരുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണമില്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ, പരാതിക്കാർ ഇല്ലാത്തതിനാൽ കാര്യമായ അന്വേഷണം നടന്നില്ല.
മോഹൻലാലിന്റെ ‘ദൃശ്യം’, ബിജു മേനോന്റെ ‘ആർക്കറിയാം’ തുടങ്ങിയ സിനിമകളിൽ മാത്രം കണ്ട സംഭവങ്ങൾ തൊട്ടടുത്ത വീട്ടിൽ നടന്നതിന്റെ ഞെട്ടലിലും ഭയത്തിലുമാണ് സമീപവാസികൾ. മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിൽ കുഴിച്ചിട്ടശേഷം മുകളിൽ സിമന്റ് ചെയ്ത് ഉറപ്പിക്കുന്ന രംഗങ്ങൾ ഈ 2 സിനിമകളിലുമുണ്ട്. വിജയനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ മറവു ചെയ്യാൻ പ്രതിയുൾപ്പെടെയുള്ളവർ ഒന്നര ദിവസമെടുത്താണു കുഴിയെടുത്തത് എന്നാണു പൊലീസ് നിഗമനം.
തുടർന്നു മൃതദേഹം കാർഡ്‌ബോർഡ് പെട്ടിയിലാക്കി അതിനു മുകളിൽ പായ്ക്കിങ് ടേപ്പ് ഒട്ടിച്ചാണ് കുഴിക്കുള്ളിൽ ഇറക്കിയന്നാണു കരുതുന്നത്. മൃതദേഹം കണ്ടെത്തിയപ്പോൾ പെട്ടി അഴുകി നശിച്ചിരുന്നെങ്കിലും ടേപ്പ് കണ്ടെത്തിയതായി സ്ഥലത്ത് ഉണ്ടായിരുന്ന കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. ആദ്യം വസ്ത്രത്തിന്റെ ഭാഗങ്ങളും മറ്റുമാണു കുഴിയിൽ നിന്നു കണ്ടെത്തിയത്. പാന്റും ഷർട്ടും ബെൽറ്റും കുഴിയിൽ നിന്നു ലഭിച്ചു. ഒരു എയർ ഗണ്ണും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.
2016ൽ കട്ടപ്പന സാഗരാ ജംക്‌ഷനിൽ വിഷ്ണുവിന്റെ പിതാവ് വിജയന്റെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും 90 ലക്ഷം രൂപയ്ക്ക് വിറ്റശേഷം നാട്ടിൽ നിന്നു പോയ ഈ കുടുംബം എവിടെയാണെന്ന് ബന്ധുക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല. മോഷണക്കേസിലെ പ്രതികളായ ഇരുവരെയും കേന്ദ്രീകരിച്ച്കൂടുതൽ അന്വേഷണത്തിന് എത്തിയ പൊലീസ് സംഘം കക്കാട്ടുകടയിലെ വീട്ടിൽ വിജയന്റെ ഭാര്യ സുമയെയും മകളെയും കണ്ടെത്തി.
വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ഒറ്റമുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഇവർ. ഇവർക്കൊപ്പം വിജയനെ കാണാതിരുന്നത് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചു.
വീട്ടിൽനിന്നു പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന സുമയിൽ നിന്നും മകളിൽ നിന്നും കൊലപാതകം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിച്ച് മാനസികമായി തളർന്ന നിലയിലായിരുന്ന ഇവരുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ല. തുടർന്ന് മോഷണക്കേസിൽ റിമാൻഡിലായിരുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകം മറനീക്കി പുറത്തുവന്നത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി, എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ എന്നിവരുൾപ്പെടെയുള്ള സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് സമാനതകളില്ലാത്ത കൊലപാതകക്കേസിന്റെ ചുരുളഴിച്ചത്.
ക്രൂരതയുടെ നാൾവഴി
∙ ഏകദേശം 10 വർഷം മുൻപ്: വിജയന്റെ മകളുടെ കയ്യിലെ ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ച് നിതീഷ് അവരുടെ കുടുംബത്തിനൊപ്പം ചേരുന്നു.
∙ 2016: വിജയന്റെ മകളിൽ നിതീഷിന് കുഞ്ഞ് ജനിക്കുന്നു.
∙ 2016 ജൂലൈ: അഞ്ചുദിവസം പ്രായമുള്ള ശിശുവിനെ നിതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുന്നു.
∙ 2016: ശിശുവിന്റെ കൊലപാതകശേഷം വിജയനും കുടുംബവും സാഗരാ ജംക്‌ഷനിലെ ഭൂമിയും വീടും വിറ്റ് കക്കാട്ടുകടയിലെ വാടകവീട്ടിലേക്ക്.
∙ 2023 ഓഗസ്റ്റ്: വാടകവീട്ടിൽവച്ച് വിജയനെ നിതീഷ് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നു.
∙ 2024 മാർച്ച് 2: കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണശ്രമത്തിനിടെ വിഷ്ണുവും നിതീഷും പിടിയിലാകുന്നു.
∙ മാർച്ച് 9: നിതീഷിനെ ചോദ്യം ചെയ്യപ്പോൾ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്.
∙ മാർച്ച് 10: നിതീഷ് കാട്ടിക്കൊടുത്ത സ്ഥലത്തു നടത്തിയ പരിശോധനയിൽ വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുന്നു.