കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇയാൾ, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികൾക്ക് ശേഷമാണ് ആൾദൈവമായി അരങ്ങുവാണത്.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.
നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസിൽ നിർണായക തെളിവായതും ഈ സി.ഡി.കളാണ്.
കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ.സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി ഏറെക്കാലം തുടര്‍ന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി.
രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സന്തോഷ് മാധവൻ രണ്ടു ദിവസം മുമ്പ് ആശുപത്രി വിട്ടിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു.
Read Also: കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു