തിരുവന്തപുരം:വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻറെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ എം.ആർ ശശീന്ദ്രനാഥിനെ സസ്‍പെൻഡ് ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരുമായി ആലോചിക്കാതെയാണ് നടപടി എടുത്തത്. ഇതിനോട് യോജിക്കാനാകില്ല. വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഡീനിനെ മാറ്റാൻ നിർദേശം നൽകിയെന്നും സർവകലാശാല പ്രോ ചാൻസലർ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഗവർണർ തീരുമാനം സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണെന്നും നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ഗവർണർ സസ്പെൻഡ് ചെയ്തത്.
സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടാണ് പൊലീസിന്റെ കൂടി അന്വേഷണം കൊണ്ടുവന്ന് വിദ്യാർത്ഥികളെ അറസ്‌റ്റ് ചെയ്യിക്കുവാനും, മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ്തു. അത് നിസാരപ്പെട്ട കാര്യമല്ല. സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി.