കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 10.45ന് നരിപ്പറമ്പ് ജംങ്ങ്ഷനില്‍ വെച്ചാണ് സംഭവം. ആലുവയില്‍ നിന്ന് വേങ്ങരയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുസാറ്റിലെ പ്രൊഫസര്‍മാരായ വേങ്ങര സ്വദേശി നൗഫലിനും ഭാര്യ ഷബര്‍ ബാനുവിനും മക്കൾക്കും നേരെയാണ് പൊന്നാനിയിൽ വച്ച് യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് ഡ്രൈവര്‍ സീറ്റിലിരുന്ന നൗഫലിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നൗഫലിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ രണ്ടുപേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് , അനീഷ് എന്നിവരാണ് അറസ്റ്റിലായത്.ഭാര്യ ഷബര്‍ ബാനുവും രണ്ട് മക്കളും കാറില്‍ ഉണ്ടായിരുന്നു.വഴിയെ വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടിച്ചുനിര്‍ത്തി പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പൊന്നാനി പൊലീസെത്തി ബിനേഷ് , അനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്സെടുത്തു. പിന്നീട് ഇവരെ റിമാൻഡ് ചെയ്തു.