പേടിഎം പെയ്മെൻറ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തകർന്നുതുടങ്ങിയ പേടിഎം ഓഹരിവില ഇന്ന് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. 10 ദിവസം കൊണ്ട് 26,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പലചരക്ക് കടകൾ അവരുടെ പേയ്‌മെന്റിനായി പേടിഎം ഉപയോഗിക്കുന്നത് നിർത്തിയതും ഓഹരികൾക്ക് തിരിച്ചടിയായി. മാത്രമല്ല, പേടിഎം വിഷയത്തിലുള്ള നിലപാട് മാറ്റാൻ റിസർവ് ബാങ്ക് വിസമ്മതിച്ചതും വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികളെ ഇത് ബാധിച്ചു.
പേടിഎം പേയ്മെൻറ് ബാങ്കിനെതിരെ എടുത്ത നടപടി പുന:പരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിയതോടെ കമ്പനിയുടെ നില പരുങ്ങലിലാണ്. ഇതോടെ വിവിധ ബ്രോക്കറേജുകളും ഓഹരിയെ തരംതാഴ്ത്തി. ഓസ്ട്രേലിയ ആസ്ഥാനമായ ആഗോള സാമ്പത്തിക സ്ഥാപനമായ മക്വാരി പേടിഎമ്മിന്റെ റേറ്റിംഗ് ‘അണ്ടർപെർഫോം’ ആയി തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട് . പേടിഎമ്മിന് വിവിധ ഭാഗങ്ങളിൽ നിന്നായി വരുമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിൻറെ റിപ്പോർട്ട്.
പേടിഎം ഇടപാടുകാരെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അനുബന്ധ മർച്ചന്റ് അക്കൗണ്ടിലേക്കോ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് വിലയിരുത്തൽ.ഇതിനായി ആർബിഐ നിശ്ചയിച്ച സമയപരിധിയായ ഫെബ്രുവരി 29നുള്ളിൽ കെവൈസി വീണ്ടും ചെയ്യേണ്ടിവരും. റെഗുലേറ്ററി വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതുവരെ റീട്ടെയിൽ നിക്ഷേപകർ പേടിഎമ്മിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 2023 ഡിസംബർ വരെ 3 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളും 7 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളും 3.52 കോടി യുപിഐ ക്യൂ ആർ കോഡുകളും 3.23 കോടി ഡെബിറ്റ് കാർഡുകളും പേടിഎം പേയ്മെന്റ് ബാങ്കിന് ഉണ്ട്.
Read Also : വയനാട് പടമലയിൽ കടുവയിറങ്ങി :സിസിടിവി ദൃശ്യങ്ങൾ പുറത്ത്