മലപ്പുറം നിലമ്പൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണം. ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോ പങ്കുവച്ച ശേഷം ആയിരുന്നു യുവാവിന്റെ മരണം. തൻറെ മരണത്തിനു കാരണം നിലമ്പൂരിലെ നാലു പേരാണെന്ന് പറഞ്ഞായിരുന്നു ലൈവ് വീഡിയോ പങ്കുവച്ചത്. നിലമ്പൂർ മുക്കട്ട തൈക്കാടൻ അബ്‌ദു ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിത്താണ് (21) മരിച്ചത്.
പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും തനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ തയ്യാറായില്ലെന്നും യുവാവ് വിഡിയോയിൽ ആരോപിച്ചു. ഈ വിഡിയോ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം നിലമ്പൂർ സ്വദേശി മുഹമ്മദ് ജാസിത് ആത്മഹത്യ ചെയ്തത്.ആറുമാസമായി എറണാകുളത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്‌ത് വരികയായിരുന്നു ജാസിത്. ഈ മാസം 31ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം.
സംഭവത്തിൽ പൊലീസിനെതിരെ യുവാവിന്റെ കുടുംബവും രംഗത്തെത്തി. ഞായറാഴ്ച പുലർച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും മരിച്ചാൽ നിലമ്പൂർ പൊലീസും യുവതിയുടെ മാതാവും ആയിരിക്കും ഉത്തരവാദിയെന്നും വിഡിയോയിൽ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകൾ പൊലീസ് നശിപ്പിച്ചെന്നും യുവാവ് പറഞ്ഞു.
Read Also : ദുബൈയിൽ ഇനി തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഏറും