കൊച്ചി: മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്. സ്ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി തിരഞ്ഞെടുപ്പിലൂടെയാണ് മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടത്. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്, നിയമിതനാകുന്ന രണ്ടാമത്തെ മേജർ ആർച്ച് ബിഷപ് എന്നത് സവിശേഷതയാണ്.
രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ ത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ് ആയിരുന്ന മാർ ആന്റണി പടിയറയെയും മാർ വർക്കി വിതയത്തിലിനെയും മാർപാപ്പ നിയമിച്ചതാണ്. എന്നാൽ മാർ ജോർജ് ആലഞ്ചേരിയെ സിനഡ് തിരഞ്ഞെടുക്കുകയായിരുന്നു.
Read Also : രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ എംവി ഗോവിന്ദൻ